വത്തിക്കാൻ സിറ്റി : ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് അഭ്യര്‍ത്ഥിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. യുദ്ധം അവസാനിപ്പിക്കാനായി അടിയന്തിരമായി ചര്‍ച്ചകള്‍ പുനരാംരഭിക്കണമെന്ന് പാപ്പ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ഗാസയിലെ ഹോളി ഫാമിലി ദേവാലയത്തില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഇടവക വികാരി ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ലിയോ പാപ്പയെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് പാപ്പ ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.
ഗാസയിലെ ജനങ്ങള്‍ കടന്ന് പോകുന്ന ദാരുണമായ സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കയും പാപ്പ ഇസ്രയേല്‍ പ്രധാമന്ത്രിയെ അറിയിച്ചതായി വത്തിക്കാന്‍ പുറപ്പെടുവിച്ച കുറിപ്പില്‍ പറയുന്നു. കുട്ടികളും പ്രായമായവരും രോഗികളുമാണ് യുദ്ധത്തിന്റെ ഇരകളാകുന്നതെന്ന് പാപ്പ ഇസ്രയേല്‍ പ്രധാനമന്ത്രിയെ ഓര്‍മിപ്പിച്ചു. പാലസ്തീനിലെയും ഇസ്രയേലിലെയും വിശ്വാസികളുടെയും എല്ലാ മനുഷ്യരുടെയും ജീവനോടോപ്പം ആരാധനാലയങ്ങളും സംരക്ഷിക്കപ്പടേണ്ടതാണെന്ന് പാപ്പ പറഞ്ഞതായി വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു.