ബില്ലുകളുടെ സമയപരിധിയില്‍ 14 ചോദ്യങ്ങള്‍; രാഷ്ട്രപതിയുടെ റഫറന്‍സ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

 ബില്ലുകളുടെ സമയപരിധിയില്‍ 14 ചോദ്യങ്ങള്‍; രാഷ്ട്രപതിയുടെ റഫറന്‍സ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രപതി ദ്രൗപദി മുര്‍മു നല്‍കിയ റഫറന്‍സ് സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് ചെവ്വാഴ്ച പരിഗണിക്കും. വിധിയുമായി ബന്ധപ്പെട്ട് 14 ചോദ്യങ്ങളാണ് രാഷ്ട്രപതി ഉന്നയിച്ചത്.

ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് റഫറന്‍സ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, പിഎസ് നരസിംഹ, എഎസ് ചന്ദുര്‍കര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഭരണഘടനയുടെ 143 (1) വകുപ്പ് അനുസരിച്ചാണ് രാഷ്ട്രപതിയുടെ ചോദ്യങ്ങള്‍. വിധിയില്‍ 14 കാര്യങ്ങളിലാണ് രാഷ്ട്രപതി വ്യക്തത തേടിയത്.

ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സമയപരിധിയില്ലെന്ന് സുപ്രീം കോടതിക്ക് കൈമാറിയ റഫറന്‍സില്‍ രാഷ്ട്രപതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ഘടകങ്ങള്‍ കൂടി കണക്കിലെടുത്താണ് രാഷ്ട്രപതിയും ഗവര്‍ണര്‍മാരും വിവേചനാധികാരം ഉപയോഗിക്കുന്നത്.

ബില്ലുകളില്‍ അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വ്യത്യസ്ത വിധികള്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. അതിനാലാണ് ഭരണഘടനയുടെ 143 (1) വകുപ്പ് അനുസരിച്ച് ഇക്കാര്യങ്ങളില്‍ വ്യക്തത തേടുന്നത് എന്നും റഫറന്‍സില്‍ രാഷ്ട്രപതി വ്യക്തമാക്കി. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.