നൈജീരിയയില്‍ വീണ്ടും ഫുലാനി തീവ്രവാദികളുടെ ആക്രമണം; പ്രാർത്ഥനാ ശുശ്രൂഷക്കിടെ അഞ്ച് ക്രൈസ്തവരെ കൊലപ്പെടുത്തി

നൈജീരിയയില്‍ വീണ്ടും ഫുലാനി തീവ്രവാദികളുടെ ആക്രമണം; പ്രാർത്ഥനാ ശുശ്രൂഷക്കിടെ അഞ്ച് ക്രൈസ്തവരെ കൊലപ്പെടുത്തി

അബുജ: ക്രൈസ്തവരുടെ കുരുതിക്കളമായി മാറിയിരിക്കുന്ന നൈജീരിയയില്‍ തീവ്ര ഇസ്ലാമിക ഗോത്രവര്‍ഗ സംഘടനയായ ഫുലാനികളുടെ ആക്രമണത്തിൽ‌ അഞ്ച് ക്രൈസ്തവർക്ക് കൂടി ജീവൻ നഷ്ടമായി. വടക്ക് പടിഞ്ഞാറന്‍ നൈജീരിയയിലെ കടുനയിലാണ് പ്രാർത്ഥനാ ശുശ്രൂഷയിലേര്‍പ്പെട്ടിരുന്ന അഞ്ച് ക്രൈസ്തവരെ ഫുലാനി തീവ്രവാദികള്‍ വധിച്ചത്.

കടുമ സംസ്ഥാനത്തിലെ കജുരു കൗണ്ടിയിലുള്ള കമ്പാനി ഗ്രാമത്തിലെ ഒരു ഇവാഞ്ചലിക്കല്‍ ദേവാലയത്തില്‍ നടന്ന ബൈബിള്‍ പഠനത്തിനും പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കുമിടെയാണ് ഫുലാനി തീവ്രവാദികളുടെ ആക്രമണമുണ്ടായത്. വിക്ടര്‍ ഹരുണ, ദേഗാര ജതാവു, ലൂക്കായാരി, ജെസി ദലാമി, ബാവു ജോണ്‍ എന്നിവരെയാണ് വധിച്ചതെന്ന് പ്രദേശവാസിയായ ഫിലിപ്പ് ആഡംസ് പറഞ്ഞു.

കടുന സംസ്ഥാനത്തിന്റെ തെക്കന്‍ ഭാഗത്തുള്ള കജുരു, കാച്ചിയ ലോക്കല്‍ കൗണ്‍സില്‍ പ്രദേശങ്ങളിലെ മിക്ക സമൂഹങ്ങളുടെയും ഇപ്പോഴത്തെ അവസ്ഥ ഇതാണെന്ന് പ്രദേശ വാസിയായ ഡാനിയേല്‍ പറഞ്ഞു. ഞങ്ങള്‍ എല്ലാ ദിവസവും ഭയത്തോടെയാണ് ജീവിക്കുന്നത്. വീടുകളില്‍ ഉറങ്ങാനും കൃഷിയിടങ്ങളില്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവരുടെ ഭൂമി ബലമായി കൈയടക്കാനും ഇസ്ലാം അടിച്ചേല്‍പ്പിക്കാനുമുള്ള ലക്ഷ്യത്തോടെ ഫുലാനി തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍ നൈജീരിയയില്‍ വര്‍ധിക്കുകയാണ്. ഓപ്പണ്‍ ഡോര്‍സിന്റെ 2025 ലെ വേള്‍ഡ് വാച്ച് ലിസ്റ്റ് പ്രകാരം ക്രിസ്ത്യാനികള്‍ക്ക് ഭൂമിയിലെ ഏറ്റവും അപകടകരമായ സ്ഥലങ്ങളില്‍ ഒന്നാണ് നൈജീരിയ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.