ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം: ആധാറും വോട്ടര്‍ ഐഡിയും റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ രേഖയായി പരിഗണിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം: ആധാറും വോട്ടര്‍ ഐഡിയും റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ രേഖയായി പരിഗണിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടര്‍ പട്ടികയിലെ പ്രത്യേക പരിശോധനയില്‍ സുപ്രീം കോടതിയുടെ നിരീക്ഷണത്തോട് വിയോജിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാരെ തിരിച്ചറിയാന്‍ ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. എന്നാല്‍ ഇവ മൂന്നും പറ്റില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

ആധാര്‍ കാര്‍ഡ് വെറുമൊരു തിരിച്ചറിയല്‍ കാര്‍ഡ് മാത്രമാണെന്നും അത് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്നുമാണ് കമ്മീഷന്‍ വ്യക്തമാക്കിയത്. ബിഹാറില്‍ മാത്രമല്ല രാജ്യത്ത് തന്നെ വ്യാജ റേഷന്‍ കാര്‍ഡുകള്‍ ധാരാളമുണ്ടെന്നും അതിനാല്‍ റേഷന്‍ കാര്‍ഡും വോട്ടര്‍ പട്ടിക പരിശോധനയില്‍ അംഗീകരിക്കാന്‍ സാധിക്കില്ല. എന്നാല്‍ നിലവിലെ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിനെ മാത്രം ആശ്രയിച്ചാല്‍ ഇപ്പോള്‍ നടത്തുന്ന പ്രത്യക ദൗത്യം തന്നെ നിഷ്ഫലമായി പോകുമെന്നും കമ്മീഷന്‍ കോടതിയെ ധരിപ്പിച്ചു.

മുമ്പ് വോട്ടര്‍പട്ടികയില്‍ ഉള്ള ആളുകള്‍ക്ക് സ്വാഭാവികമായി ലഭിക്കുന്നതാണ് വോട്ടര്‍ ഐഡി കാര്‍ഡ്. എന്നാല്‍ അര്‍ഹതയുള്ള വോട്ടര്‍മാരെ കണ്ടെത്തുന്നതിന് വേണ്ടി നടത്തുന്ന പ്രത്യേക പരിശോധനയില്‍ വോട്ടര്‍ ഐഡി കാര്‍ഡിനെ ആധാരമായി സ്വീകരിക്കാനാകില്ല. വോട്ടര്‍ പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയതുകൊണ്ടാണ് പ്രത്യേക പരിശോധന വേണ്ടിവന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം വോട്ടര്‍ പട്ടികയില്‍ പേരില്ല എന്നുള്ളത് കൊണ്ട് ആരുടെയെങ്കിലും പൗരത്വം ഇല്ലാതാകുന്നില്ലെന്നും കമ്മീഷന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. നിലവിലെ വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രമങ്ങള്‍ രാജ്യത്തെ നിയമങ്ങളുടെയോ വോട്ടര്‍മാരുടെ മൗലികാവശങ്ങളുടേയോ ലംഘനമല്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വോട്ടര്‍ പട്ടികയില്‍ പരിഷ്‌കരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് പോകുന്നത്. ഇതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ ഹര്‍ജിയിലാണ് കമ്മീഷന്‍ രേഖാമൂലം മറുപടി നല്‍കിയിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.