ഐഎംഎഫില്‍ നിന്ന് രാജിവച്ച് മലയാളി സാമ്പത്തിക ശാസ്ത്രജ്ഞ ഗീതാ ഗോപിനാഥ്; വീണ്ടും ഹാര്‍വാഡിലെ അധ്യാപനത്തിലേക്ക്

ഐഎംഎഫില്‍ നിന്ന് രാജിവച്ച് മലയാളി സാമ്പത്തിക ശാസ്ത്രജ്ഞ ഗീതാ ഗോപിനാഥ്; വീണ്ടും ഹാര്‍വാഡിലെ അധ്യാപനത്തിലേക്ക്

വാഷിങ്ടണ്‍: മലയാളിയായ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞയും അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറുമായ ഗീത ഗോപിനാഥ് രാജിവച്ചു.

ഐഎംഎഫിന്റെ ഉന്നത പദവിയില്‍ നിന്ന് പടിയിറങ്ങുന്ന ഗീത, വീണ്ടും അധ്യാപന ജീവിതത്തിലേക്കാണ് മടങ്ങുന്നത്. ഓഗസ്റ്റില്‍ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയിലെ ഇക്കണോമിക്സ് അധ്യാപികയായി തിരിച്ചെത്തുമെന്ന് എക്‌സിലൂടെ അവര്‍ അറിയിച്ചു.

അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജയായ ഗീത 2019 ലാണ് ഐഎംഎഫിലെത്തുന്നത്. ചീഫ് ഇക്കണോമിസ്റ്റായി ജോലിയില്‍ പ്രവേശിച്ച ഗീത, 2022 ല്‍ ജെഫ്രി ഒകമോട്ടോയുടെ പിന്‍ഗാമിയായി ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിതയായി. ഈ പദവിയിലെത്തിയ ആദ്യ വനിത എന്ന നേട്ടവും സ്വന്തമാക്കി.

കോവിഡ് മഹാമാരി കാലത്ത് ഗീതയുടെ സംഭാവനകള്‍ വളരെ വലുതായിരുന്നുവെന്നാണ് ഐഎംഎഫ് വിശേഷിപ്പിച്ചിരുന്നു. ഉക്രെയ്ന്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളിലെ ഐഎംഎഫിന്റെ പ്രവര്‍ത്തനങ്ങളിലും ഗീതയുടെ സംഭാവനകള്‍ ശ്രദ്ധേയമായിരുന്നു.

ജി 7, ജി 20 സമ്മേളനങ്ങളില്‍ ഐഎംഎഫിന്റെ നയ രൂപീകരണത്തിലടക്കം നല്‍കിയ മികച്ച ഇടപെടലുകളിലൂടെ ലോക സാമ്പത്തിക മേഖലയ്ക്ക് കരുത്തേകിയ വ്യക്തിത്വമായിരുന്നു ഗീത.

കണ്ണൂര്‍ സ്വദേശിനിയായ ഗീത ഒന്നാം പിണറായി സര്‍ക്കാരിന്റെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016-18 കാലഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി സൗജന്യ സേവനമാണ് ഗീത നല്‍കിയത്.

ഹാര്‍വഡിലേക്കുള്ള മടക്കം തന്റെ അക്കാദമിക് ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന്റെ പുതിയ അധ്യായമാണെന്നാണ് ഗീത ഗോപിനാഥ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.