ചെന്നൈയില്‍ ഓഗസ്റ്റ് 15 മുതല്‍ 17 വരെ ആയിരത്തിയഞ്ഞൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം

ചെന്നൈയില്‍ ഓഗസ്റ്റ് 15 മുതല്‍ 17 വരെ ആയിരത്തിയഞ്ഞൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം

ചെന്നൈ: കത്തോലിക്ക സഭയിലെ ആയിരത്തിയഞ്ഞൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം ചെന്നൈയില്‍. ഓഗസ്റ്റ് 15 മുതല്‍ 17 വരെ ചെന്നൈ ക്രോംപേട്ടിലെ അമലോത്ഭവ ദേവാലയത്തിലാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. 2025 ആഗോള ജൂബിലി വര്‍ഷമായി സഭ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി.

ചെങ്കല്‍പ്പെട്ട് രൂപത സംഘടിപ്പിക്കുന്ന 'ഹോളി റെലിക്‌സ് എക്‌സ്‌പോ'യില്‍ സഭയിലെ അപ്പോസ്തലന്മാര്‍, രക്ത സാക്ഷികള്‍, മിഷണറിമാര്‍, വേദപാരംഗതര്‍, മിസ്റ്റിക്കുകള്‍ എന്നിവരുടെ തിരുശേഷിപ്പുകള്‍ പ്രദര്‍ശിപ്പിക്കും. അവയില്‍ പലതും ദക്ഷിണേന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നവയാണെന്ന പ്രത്യേകതയുമുണ്ട്.

ഇതോടനുബന്ധിച്ച് എല്ലാ ദിവസവും വിവിധ ഭാഷകളില്‍ വിശുദ്ധ കുര്‍ബാനയും കുമ്പസാരത്തിനുള്ള അവസരവുമുണ്ട്. ഓഗസ്റ്റ് 15 ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തോടും പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളിനോടും അനുബന്ധിച്ച് മദ്രാസ്-മൈലാപ്പൂര്‍ ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് ഡോ. എ.എം. ചിന്നപ്പയുടെ നേതൃത്വത്തില്‍ തമിഴ് കുര്‍ബാനയോടെയാണ് പരിപാടി ആരംഭിക്കുന്നത്.

തുടര്‍ന്ന് രാവിലെ 8.30 ന് ഔദ്യോഗിക ഉദ്ഘാടനവും തിരുശേഷിപ്പ് പ്രദക്ഷിണവും നടക്കും. തമിഴ്, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം തുടര്‍ച്ചയായി ക്രമീകരിച്ചിട്ടുണ്ടെന്നും ചെങ്കല്‍പ്പെട്ട് രൂപത അറിയിച്ചു.

ഇത് വെറുമൊരു പരിപാടിക്കും അപ്പുറത്തുള്ള സംഭവമാണെന്നും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു കൂടിക്കാഴ്ചയാണിതെന്നും ലോകത്തെ രൂപപ്പെടുത്തിയ വിശുദ്ധി അനുഭവിക്കാന്‍ എല്ലാവരെയും ക്ഷണിക്കുകയാണെന്നും സംഘാടകരിലൊരാളായ ഫാ. ജി. ബാക്കിയ റെജിസ് പറഞ്ഞു.

പ്രത്യാശയുടെ തീര്‍ത്ഥാടകരാകാനുള്ള വത്തിക്കാന്റെ ജൂബിലി ആഹ്വാനത്തെ അടിസ്ഥാനമാക്കിയാണ് ഈ പരിപാടി. പങ്കെടുക്കുന്നവരെ വിശുദ്ധരുടെ ജീവിതത്തിലേക്ക് അടുപ്പിച്ച് അവരുടെ വിശ്വാസം പുതുക്കി ആഴപ്പെടുത്തുവാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദേഹം പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.