സിറിയയില്‍ അക്രമം രൂക്ഷം; 250ലധികം ആളുകള്‍ക്ക് അഭയമേകി കപ്പൂച്ചിന്‍ ദേവാലയം

സിറിയയില്‍ അക്രമം രൂക്ഷം; 250ലധികം ആളുകള്‍ക്ക് അഭയമേകി കപ്പൂച്ചിന്‍ ദേവാലയം

ഡമാസ്‌ക്കസ്: സിറിയയിൽ 14 വർഷത്തോളം നീണ്ട ആഭ്യന്തര യുദ്ധം കൂടുതൽ അക്രമാസക്തമാകുന്നു. തെക്കന്‍ സിറിയയില്‍ വ്യാപകമായ ആക്രമണങ്ങളും ബോംബാക്രമണങ്ങളുമാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്.

അക്രമത്തിനിരയാകുന്നവർക്ക് അഭയ കേന്ദ്രമാവുകയാണ് സുവൈദ നഗരത്തിലെ ജീസസ് ദി കിങ്ങിൻഫെ കപ്പുച്ചിന്‍ ദേവാലയം. നിരവധി ക്രൈസ്തവര്‍ ഉള്‍പ്പെടെ വിവിധ ഗ്രാമങ്ങളില്‍ നിന്നുള്ള 60 മുതല്‍ 70 വരെ കുടുംബങ്ങളാണ് ദേവാലയത്തിൽ അഭയം തേടിയിരിക്കുന്നത്.

ഡ്രൂസ് വംശജരും ബെഡോവിന്‍ വംശജരും തമ്മില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ തെക്കന്‍ സിറിയയില്‍ കലാപ സമാനമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. സമീപ ദിവസങ്ങളില്‍ ദേവാലയ കോമ്പൗണ്ടിലും തീവ്രമായ ഷെല്ലാക്രമണം ഉണ്ടായെങ്കിലും അത്ഭുതകരമായി ആരും പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

ആശ്രമത്തില്‍ ഒരു ഷെല്‍ പതിച്ചതിനെ തുടര്‍ന്ന് വാട്ടര്‍ ടാങ്കുകള്‍ക്കും ഗ്ലാസ് ജനാലകള്‍ക്കും നാശനഷ്ടമുണ്ടായി. വെള്ളത്തിന്റെയും വൈദ്യുതിയുടെയും അഭാവം ഭക്ഷണസാധനങ്ങളുടെ ക്ഷാമം കൊള്ള എന്നിവയാല്‍ പ്രദേശത്തെ ജീവിതം അസഹനീയമായി മാറിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ബഷർ അൽ-അസദിന്റെ ഭരണകൂടത്തെ അട്ടിമറിച്ചതിന് ശേഷം സിറിയയുടെ പുതിയ ഭരണാധികാരി ആയ അഹമ്മദ് അൽ ഷറ എല്ലാ സായുധ വിഭാഗങ്ങളെയും പിരിച്ചുവിട്ട് ദേശീയ സൈന്യത്തിൽ ലയിപ്പിക്കാൻ ആവശ്യപ്പെട്ടതോടെയാണ് സിറിയയിൽ സ്ഥിതിഗതികൾ വഷളായത്. ഇത് ഡ്രൂസ് വിഭാഗവും സർക്കാർ സേനയും തമ്മിൽ വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇസ്രയേൽ ഡ്രൂസ് വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.