കോംഗോ: ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ ദേവാലയത്തിന് നേരെ ആക്രമണം. ബുനിയ ഇതുറി പ്രവിശ്യയിലെ ലോപ്പാ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ജോൺ ക്യാപിസ്ട്രാൻ ദേവാലയത്തിലാണ് വിമത സേന ആക്രമണം നടത്തിയത്.
കോഡെകോ എന്ന സായുധ സംഘത്തിലെ അംഗങ്ങൾ ദേവാലയം അതിക്രമിച്ച് കയറി ആക്രമണം നടത്തുകയും തിരുവോസ്തി വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു. സക്രാരി തകര്‍ത്ത അക്രമികള്‍ തിരുവോസ്തി നിലത്ത് ഇട്ടു നശിപ്പിക്കുവാനാണ് ശ്രമിച്ചത്. ദേവാലയത്തിലെ വിവിധ വിശുദ്ധ വസ്തുക്കളും അക്രമികള്‍ നശിപ്പിച്ചു.
ബൂനിയ നഗരത്തിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആക്രമണത്തില്‍ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാന്‍ അധികാരികള്‍ ഇടപെടല്‍ നടത്തണമെന്ന് സഭാ നേതൃത്വം ആവശ്യപ്പെട്ടു. കത്തോലിക്കാ സഭ എതിരാളിയല്ല, മറിച്ച് സമാധാനത്തിന്റെയും ഐക്യത്തിന്റെയും പങ്കാളിയാണെന്ന് സഭാ നേതൃത്വം പ്രസ്താവിച്ചു. എല്ലാ സായുധ ഗ്രൂപ്പുകളും ഹിംസ അവസാനിപ്പിച്ച് സമാധാനപരമായ ചർച്ചകൾക്ക് തയ്യാറാകണമെന്നു സഭ അഭ്യര്‍ത്ഥിച്ചു.
സമീപ പ്രദേശങ്ങളായ ലോപ, നിസി എന്നിവിടങ്ങളിൽ നടന്ന വ്യാപകമായ ആക്രമണത്തില്‍ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി വീടുകള്‍ കൊള്ളയടിക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് 21 പേർ മരിച്ചതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആക്രമിക്കപ്പെട്ട ഇടവകയുമായി ബന്ധപ്പെട്ട മൂന്ന് മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.