ഏഥന്‍സ്: കാട്ടുതീയില്‍ വലഞ്ഞ് ഗ്രീസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചോളം കാട്ടുതീ പടരുന്നതായാണ് റിപ്പോര്‍ട്ട്. തലസ്ഥാന നഗരമായ ഏഥന്‍സില്‍ നിന്ന് വെറും 30 കിലോമീറ്റര്‍ വടക്കുള്ള ഒരു പ്രദേശത്തെ താമസക്കാരെ ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചു.
കടുത്ത ഉഷ്ണ തരംഗത്തിനിടയിലുണ്ടായ തീ അണയ്ക്കല്‍ ശ്രമകരമായ ജോലിയാണ്. പടരുന്ന തീപിടുത്തത്തെ ചെറുക്കാന്‍ ഗ്രീസ് യൂറോപ്യന്‍ യൂണിയന്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രാജ്യത്തുടനീളം ഞായറാഴ്ച താപനില 44 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്നാണ് പ്രവചനം.
‘ഞങ്ങളുടെ അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു, മനുഷ്യ ജീവിതം അപകടത്തിലായി, സ്വത്തുക്കള്‍ കത്തി നശിച്ചു, വനപ്രദേശങ്ങള്‍ നശിപ്പിക്കപ്പെട്ടു,’- ഗ്രീസിന്റെ കാലാവസ്ഥാ സിവില്‍ പ്രൊട്ടക്ഷന്‍ മന്ത്രി ജിയാനിസ് കെഫലോജിയാനിസ് പറഞ്ഞു.
ഉഷ്ണ തരംഗം ശക്തമാവുന്നതിനിടയിൽ കാട്ടുതീ പടർന്ന് പിടിക്കുന്നത് ഗ്രീസിൽ പുതിയ കാര്യമല്ല. കഴിഞ്ഞ വർഷം മാത്രം 20 പേരാണ് രാജ്യത്തുണ്ടായ കാട്ടുതീയിൽ കൊല്ലപ്പെട്ടത്. ഗ്രീസ് ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ മാസങ്ങളായാണ് ജൂൺ, ജൂലൈ മാസങ്ങൾ കടന്ന് പോവുന്നത്.