ന്യൂഡൽഹി: ബിഹാറിലെ വോട്ടർ പട്ടിക തീവ്ര പരിശോധനക്കെതിരെയുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് കേൾക്കും. 64 ലക്ഷം പേരെ പുറന്തള്ളി തിരഞ്ഞെടുപ്പ് കമീഷൻ കരട് വോട്ടർപട്ടിക ഇറക്കാൻ കേവലം മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെയാണ് കോടതിയുടെ ഇടപെടൽ. വോട്ടർമാർ ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കാനുള്ള രേഖകളുടെ കൂട്ടത്തിൽ ആധാർ, റേഷൻ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾകൂടി ഉൾപ്പെടുത്താവുന്നതാണെന്ന സുപ്രീംകോടതി നിർദേശം സ്വീകാര്യമല്ലെന്ന് കമീഷൻ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഹർജികൾ ഇന്ന് പരിഗണിക്കുന്നത്.
ബിഹാറിന് പിന്നാലെ കേരളം, ബംഗാൾ അടക്കം മുഴുവൻ സംസ്ഥാനങ്ങളിലും ‘വോട്ടർ പട്ടിക ശുദ്ധീകരണം’ നടത്തുമെന്ന് കമീഷൻ വ്യക്തമാക്കിയതിനാൽ സുപ്രീംകോടതി വിധി ഏറെ നിർണായകമാകും. സുപ്രീംകോടതി ഹർജി പരിഗണിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇൻഡ്യ സഖ്യം വാർത്തസമ്മേളനം വിളിച്ചും തിരഞ്ഞെടുപ്പ് കമീഷൻ വിശദമായ വാർത്താകുറിപ്പിറക്കിയും നിലപാടിൽ നിന്ന് അണുവിട പിന്നോട്ടില്ലെന്ന് വ്യക്തമാക്കി.