പാരീസ്: പാരീസിലെ മോംപാനാസെയിലെ പ്രശസ്ത കത്തോലിക്കാ ദേവാലയമായ നോട്രെ ഡാം ഡെ ഷാംപിൽ 48 മണിക്കൂറിനിടെ രണ്ട് തവണ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. അന്വേഷണത്തിന്റെ ഭാഗമായി ദേവാലയം അടച്ചു.
ദേവാലയത്തിന്റെ സൗണ്ട് സിസ്റ്റവും ഒര്‍ഗനും കത്തി നശിച്ച ആദ്യ തീപിടുത്തം ഇലക്ട്രിക്കല്‍ സര്‍ക്ക്യൂട്ടിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണെന്നാണ് കരുതുന്നത്. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കിയ രണ്ടാമത്തെ തീപുടത്തമുണ്ടായി. അക്രമികള്‍ ബോധപൂര്‍വം തടികൊണ്ട് നിര്‍മിച്ച പാനലിന് തീ കൊടുത്തതാണെന്നാണ് റിപ്പോർട്ട്.
പാരീസ് നഗരസഭയുമായി ചേര്‍ന്ന് ഒരു സംയുക്ത പരാതി പോലീസിന് നല്‍കിയതായി വികാരി ഫാ. കാമിലെ മിലൗര്‍ പറഞ്ഞു. ദേവാലയ പുനരുദ്ധാരണത്തിന്റെയും അന്വേഷണത്തിന്റെയും ഭാഗമായി ദേവാലയം അനിശ്ചിത കാലത്തേക്ക് അടച്ചിടുകയാണെന്നും വൈദികൻ വ്യക്തമാക്കി.
പുരാതനവും പ്രശസ്തവുമായ കത്തോലിക്കാ ദേവാലയങ്ങൾ അഗ്നിക്കിരയാക്കുന്നത് യൂറോപ്പിലെങ്ങും പതിവ് സംഭവമാണ്. കൃത്യമായ പദ്ധതികളോടെയാണ് പല ദേവാലയങ്ങളും അഗ്നിക്കിരയാക്കുന്നത്. പിടിക്കപ്പെടുമ്പോൾ പ്രതികളില്ഡ പലരും മാനസിക വിഭ്രാന്തി അടക്കം പ്രകടിപ്പിക്കുകയാണ് പതിവ്. ഇതിന് പിന്നിൽ ഗൂഡലക്ഷ്യങ്ങൾ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ദേവാലയം നശിപ്പിക്കാനും കേടുപാടുകള്‍ വരുത്താനും ശ്രമിച്ച 50 സംഭവങ്ങള്‍ ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.