അക്ര: ഘാനയിലുണ്ടയ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ട് മന്ത്രിമാരുടള്‍പ്പെടെ എട്ട് പേർ മരിച്ചു. പ്രതിരോധ മന്ത്രി എഡ്വാര്‍ഡ് ഒമാനോ ബോവാമ, പരിസ്ഥിതി മന്ത്രി ഇബ്രാഹിം മുര്‍ത്തല മുഹമ്മദ് എന്നിവരാണ് അപകടത്തില്‍ മരിച്ച മന്ത്രിമാര്‍.
ഭരിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷന്‍, മുതിര്‍ന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ഹെലികോപ്റ്ററിലെ ക്ര്യൂ അംഗങ്ങള്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ട മറ്റുള്ളവര്‍. ബുധനാഴ്ച രാവിലെ അക്രയില്‍ നിന്നും ഒബുവാസിയിലെ സ്വര്‍ണ ഖനന പ്രദേശമായ അഷാന്തിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സാധാരണ യാത്രകള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചു വരുന്ന ഇസഡ്-9 യൂട്ടിലിറ്റി ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ ദേശീയ ദുരന്തമായി ഘാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
പത്ത് വര്‍ഷത്തിനിടെ ഘാനയിലുണ്ടായ ഏറ്റവും വലിയ വ്യോമ അപകടമായാണ് ഈ ദുരന്തത്തെ കണക്കാക്കുന്നത്. 2014 മെയില്‍ സര്‍വീസ് ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചിരുന്നു. 2021ല്‍ കാര്‍ഗോ വിമാനം അക്രിയിലെ റണ്‍വേയിലൂടെ നീങ്ങി നിറയെ യാത്രക്കാരുള്ള ബസില്‍ ചെന്ന് ഇടിച്ചിരുന്നു. അന്ന് 10 പേരാണ് അപകടത്തില്‍ മരിച്ചത്.