ഓപ്പറേഷന്‍ അഖാല്‍: കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ഓപ്പറേഷന്‍ അഖാല്‍: കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. ശനിയാഴ്ച ഓപ്പറേഷന്‍ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികര്‍ വീരമൃത്യു വരിച്ചത്. ഏറ്റമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ഒമ്പത് ദിവസമായി മേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരവാദികള്‍ക്കെതിരായ ഓപ്പറേഷന്‍ അഖാല്‍ തുടരുകയാണ്. ഇതുവരെ 10 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഓപ്പറേഷന്‍ അഖാലിന്റെ ഭാഗമായി ഇതുവരെ അഞ്ച് ഭീകരവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ഇതില്‍ മൂന്ന് പേര്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ഭീകരവാദികളായിരുന്നു. ഓഗസ്റ്റ് ഒന്നിനാണ് ദക്ഷിണ കാശ്മീരിലെ അഖാലില്‍ സുരക്ഷാ സേന ഭീകരവിരുദ്ധ ദൗത്യം ആരംഭിച്ചത്. സമീപകാലത്ത് നടന്ന ഏറ്റവും ദൗര്‍ഘ്യമേറിയ ഭീകരവിരുദ്ധ ദൗത്യമാണ് ഓപ്പറേഷന്‍ അഖാല്‍.

ശനിയാഴ്ച മൂന്ന് ഭീകരവാദികള്‍ കൂടി അഖാലിലെ വനമേഖലയ്ക്കുള്ളിലുണ്ട് എന്ന് സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിരുന്നു. പ്രദേശത്തെ സ്വാഭാവിക ഗുഹകളിലാണ് ഇവര്‍ താവളമടിച്ചിരിക്കുന്നതെന്നാണ് സുരക്ഷാസേന പറയുന്നത്. ദുര്‍ഘടമായ പ്രദേശമായതിനാല്‍ ഭികരവാദികളെ പിടികൂടുക അത്ര എളുപ്പമല്ല. ഭീകരവാദികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതനുസരിച്ച് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പാരാകമാന്‍ഡോകളും സിആര്‍പിഎഫും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായാണ് ഭീകരവിരുദ്ധ നീക്കം നടത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.