വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ കനത്ത തീരുവ ചുമത്താനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍.
ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവ ചുമത്തിയ നടപടി അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയാകും. ട്രംപിന്റെ അധിക തീരുവ തീരുമാനം ഇന്ത്യയെ ചൈനയുമായും റഷ്യയുമായും കൂടുതല്‍ അടുപ്പിക്കുമെന്നും അമേരിക്കയ്ക്ക് എതിരെ ഈ മൂന്ന് രാജ്യങ്ങളും ഒന്നിക്കുമെന്നും ജോണ്‍ ബോള്‍ട്ടന്‍ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
അധിക തീരുവ പ്രഖ്യാപനം അമേരിക്കയ്ക്ക് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നു മാത്രമല്ല ഏറ്റവും മോശം ഫലം നല്‍കുമെന്നും ജോണ്‍ ബോള്‍ട്ടന്‍ വ്യക്തമാക്കി. ഇന്ത്യയെ റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും അകറ്റാനുള്ള അമേരിക്കയുടെ പതിറ്റാണ്ടുകളായുള്ള ശ്രമത്തെ ട്രംപ് അപകടത്തിലാക്കി.
ട്രംപിന് ചൈനയോട് മൃദു സമീപനമാണെന്നും ഒരേ സമയം ഇന്ത്യയ്ക്ക് തീരുവ ചുമത്തുകയും ചൈനയ്ക്ക് തീരുവ ചുമത്താതിരിക്കുകയും ചെയ്തത് ഇന്ത്യ മോശമായി പ്രതികരിക്കാന്‍ കാരണമായെന്നും അദേഹം പറഞ്ഞു.
ചൈനയുമായി കരാര്‍ ഒപ്പിടാനുള്ള വ്യഗ്രത മൂലം ട്രംപ് അമേരിക്കയുടെ താല്‍പര്യങ്ങളെ ബലി കഴിക്കുകയാണ്. ഇതുവഴി റഷ്യയ്ക്ക് അവരുടെ അജന്‍ഡ നടപ്പാക്കാനും യു.എസ് ചുമത്തിയ ഉയര്‍ന്ന തീരുവയെ ഉപയോഗപ്പെടുത്താനും സാധിക്കുമെന്നും ബോള്‍ട്ടന്‍ ചൂണ്ടിക്കാട്ടി.
25 ശതമാനം തീരുവയായിരുന്നു ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക ആദ്യം പ്രഖ്യാപിച്ചിരുന്നത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരായ താക്കീത് അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് 25 ശതമാനം കൂടി അധികമായി ചുമത്തിയത്. അമേരിക്കയുടെ ഈ തീരുവ പ്രഖ്യാപനത്തോട് ശക്തമായ ഭാഷയിലാണ് ഇന്ത്യ പ്രതികരിച്ചത്.