ബ്രേക്ക് ചവിട്ടുന്നതിന് പകരം ആക്സിലറേറ്റര്‍ ചവിട്ടി: കാര്‍ നടപ്പാതയിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്, നാല് പേരുടെ നില ഗുരുതരം

ബ്രേക്ക് ചവിട്ടുന്നതിന് പകരം ആക്സിലറേറ്റര്‍ ചവിട്ടി: കാര്‍ നടപ്പാതയിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്, നാല് പേരുടെ നില ഗുരുതരം

തിരുവനന്തപുരം: ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചു കയറി അഞ്ച് പേര്‍ക്ക് പരിക്ക്. അപകടത്തില്‍ നടപ്പാതയില്‍ നിന്നിരുന്ന ഓട്ടോ ഡ്രൈവര്‍മാരായ കുറ്റിച്ചല്‍ സ്വദേശി സുരേന്ദ്രന്‍ (50), ആയിരുപാറ സ്വദേശി കുമാര്‍ (42), അഴീക്കോട് സ്വദേശി ഷാഫി (40) എന്നിവര്‍ക്കും ആശുപത്രിയില്‍നിന്ന് ഓട്ടോയില്‍ കയറാനെത്തിയ ഒരു സ്ത്രീക്കും പുരുഷനുമാണ് പരിക്കേറ്റത്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്.

ഇന്ന് ഉച്ചക്ക് 12: 30 ഓടെയാണ് സംഭവം. നിയന്ത്രണംവിട്ട കാര്‍ നടപ്പാതയിലേക്ക് പാഞ്ഞുകയറിയായിരുന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലും കാര്‍ ഇടിച്ചു. അമിത വേഗത്തിലെത്തിയ കാര്‍ ആളുകളേയും ഓട്ടോറിക്ഷകളും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ പലരുടെയും ശരീരത്തില്‍ ഒടിവുകളുണ്ട്. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നാല് പേരെയും ജനറല്‍ ആശുപത്രിയിലെ പ്രാഥമിക ശ്രുശ്രൂഷകള്‍ക്ക് ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വട്ടിയൂര്‍ക്കാവ് സ്വദേശി എ.കെ വിഷ്ണുനാഥാണ് (25) കാര്‍ ഓടിച്ചിരുന്നത്. ഒപ്പം ഇയാളുടെ അമ്മാവനാണ് കാറില്‍ ഉണ്ടായിരുന്നത്. ബ്രേക്ക് ചവിട്ടുന്നതിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതാകാം അപകടകാരണമെന്ന് സ്ഥലത്തെത്തിയ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അജിത് കുമാര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.