പട്ന: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര മൂന്നാം ദിവസവും ബീഹാറിൽ പര്യടനം തുടരുന്നു. വസിർഗഞ്ചിലെ പുനാമയിൽ തുടങ്ങി ബർബിഗയിലേക്കാണ് ഇന്നത്തെ റാലി.
വലിയ ജന പിന്തുണയാണ് രാഹുലിന്റെ യാത്രയ്ക്ക് ബിഹാറിൽ ലഭിക്കുന്നത്. തേജ്വസി യാദവ് അടക്കമുള്ള വിവിധ ഇന്ത്യ സഖ്യ നേതാക്കൾ ഇന്നും യാത്രയ്ക്ക് ഒപ്പമുണ്ടായിരിക്കും. അതിനിടെ വോട്ടർ അധികാർ യാത്രക്ക് എതിരെ ലാലു പ്രസാദ് യാദവിന്റെ മകൻ തെജ് പ്രതാപ് യാദവ് രംഗത്ത് വന്നു. യാത്ര യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നുവെന്ന് തേജ് പ്രതാപ് ആരോപിച്ചു. കഴിഞ്ഞ ദിവസം ജനശക്തി ജനതാദൾ എന്ന പേരിൽ തെജ് പ്രതാപ് യാദവ് പാർട്ടി രൂപീകരിച്ചിരുന്നു.
ബിഹാർ വോട്ടർ പട്ടികയിലെ തീവ്ര പരിശോധനയും രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് കൊള്ളയും ഇന്നും പ്രതിപക്ഷം പാർലമെന്റിൽ ആയുധമാക്കും. ഈ വിഷയത്തിൽ വോട്ടർ അധികാർ യാത്ര നടത്തുന്നതിനാൽ പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധിക്കും. പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി പ്രഖ്യാപനവും ഇന്ന് ഉണ്ടാകും.