273 യാത്രക്കാരുമായി പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ എഞ്ചിന് തീ പിടിച്ചു; പൈലറ്റിന്റെ മിടുക്കില്‍ സുരക്ഷിത ലാന്‍ഡിങ്

273 യാത്രക്കാരുമായി പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ എഞ്ചിന് തീ പിടിച്ചു; പൈലറ്റിന്റെ മിടുക്കില്‍ സുരക്ഷിത ലാന്‍ഡിങ്

റോം: മനസാന്നിധ്യം കൈവിടാതെയുള്ള പൈലറ്റിന്റെ നിര്‍ണായക ഇടപെടലില്‍ വന്‍ വിമാന ദുരന്തം ഒഴിവായി. ഗ്രീസിലെ കോര്‍ഫുവില്‍ നിന്ന് ഡസല്‍ ഡോര്‍ഫിലേക്ക് പറന്നുയര്‍ന്ന  വിമാനത്തിന്റെ  എഞ്ചിനില്‍ പെട്ടന്ന് തീ പിടിക്കുകയായിരുന്നു.

273 യാത്രക്കാരും എട്ട് ജീവനക്കാരുമായി പറന്ന ബോയിങ് 757-300 കോണ്ടോര്‍ വിമാനത്തിന്റെ എഞ്ചിനിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

പുറപ്പെട്ട് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് വിമാനത്തിന്റെ വലത് എഞ്ചിനില്‍ തീപിടിച്ചത്. പ്രശ്‌നം മനസിലാക്കിയ ഉടന്‍ തന്നെ തകരാറുള്ള എഞ്ചിന്‍ പൈലറ്റ് ഷട്ട്ഡൗണ്‍ ചെയ്തു. പിന്നീട് ഒറ്റ എഞ്ചിനില്‍ പറന്ന വിമാനം ഇറ്റലിയിലെ ബ്രിണ്ടിസിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു.

ആകാശത്തിലൂടെ പറക്കുന്ന വിമാനത്തില്‍ തീ പടരുന്നതിന്റെ 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയും പുറത്തു വന്നിട്ടുണ്ട്. വിമാനത്തിന്റെ ഫ്യൂസ്ലേജിന്റെ വലതുഭാഗത്ത് നിന്ന് തീപ്പൊരികള്‍ ചിതറുന്നത് വീഡിയോയില്‍ കാണാം. വിമാനത്തിന് സമീപം പക്ഷികളുടെ കൂട്ടം കാണാം. ഇവ ഇടിച്ചതാകാം എഞ്ചിന്‍ കത്താനുള്ള കാരണമെന്നും സംശയിക്കുന്നുണ്ട്.

'അറ്റാരി ഫെരാരി' എന്ന് വിളിപ്പേരുള്ള ബോയിങ് 757 വിമാനം ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള വിമാന മോഡലുകളിലൊന്നാണ്. ഏതാണ്ട് 50 വര്‍ഷത്തോളം പ്രവര്‍ത്തന പാരമ്പര്യം ഈ വിമാന മോഡലിനുണ്ട്.

കഴിഞ്ഞ മാസം അമേരിക്കന്‍ എയര്‍ലൈനായ ഡെല്‍റ്റയുടെ ലോസ് ഏഞ്ചല്‍സ് - അറ്റ്ലാന്റ വിമാനവും ഇതേ രീതിയില്‍ ഇടത് എഞ്ചിനില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.