അമേരിക്കൻ സർവകലാശാലയിൽ വിശുദ്ധ കുർബാനക്കിടെ വ്യാജ വെടിവെപ്പ് അലർട്ട്; പരിഭ്രാന്തരായി വിദ്യാർത്ഥികളും മാതാപിതാക്കളും

അമേരിക്കൻ സർവകലാശാലയിൽ വിശുദ്ധ കുർബാനക്കിടെ വ്യാജ വെടിവെപ്പ് അലർട്ട്; പരിഭ്രാന്തരായി വിദ്യാർത്ഥികളും മാതാപിതാക്കളും

ഫിലഡൽഫിയ: അമേരിക്കയിലെ പെൻസിൽവാനിയയിൽ സ്ഥിതി ചെയ്യുന്ന കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനമായ വിലനോവ സർവകലാശാലയിൽ നടന്ന വിശുദ്ധ കുർബാനക്കിടെ വ്യാജ വെടിവെപ്പ് അലർട്ട്. വ്യാഴാഴ്ച വൈകിട്ട് 4.30 ഓടെയുണ്ടായ അലർട്ടിനെ തുടർന്ന് വിദ്യാർത്ഥികളും മാതാപിതാക്കളും പരിഭ്രാന്തരായി.

പുതിയ വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും വരവേൽക്കാൻ റൗൺ കാമ്പസ് ​ഗ്രീനിൽ സംഘടിപ്പിച്ചിരുന്ന വിശുദ്ധ കുർബാനക്കിടെയാണ് സംഭവം ഉണ്ടായത്. സർവകലാശാലയിലെ ചാൾസ് വിഡ്ജർ കെട്ടിടത്തിൽ വെടിവെപ്പ് നടക്കുകയാണെന്നും ഒരാൾക്ക് പരിക്കേറ്റുവെന്നുമായിരുന്നു 911ലേക്കെത്തിയ അടിയന്തര സന്ദേശം. പിന്നാലെ തോക്കിന്റെ ശബ്ദം കേട്ടുവെന്നും സന്ദേശത്തിൽ പറഞ്ഞു. തുടർന്ന് സർവകലാശാലയുടെ അടിയന്തര അലർട്ട് സിസ്റ്റം വഴി വിദ്യാർത്ഥികൾക്കും സ്റ്റാഫിനും വിവരം ലഭിച്ചു.

ദിവ്യബലി നടക്കുന്ന സ്ഥലത്ത് നിമിഷങ്ങൾക്കകം പരിഭ്രാന്തി പരന്നു. കുട്ടികളും കുടുംബങ്ങളും വിശുദ്ധ കുർബാന മുടക്കി സമീപത്തെ കെട്ടിടങ്ങളിലേക്ക് ഓടി.

വാർത്ത പുറത്ത് വന്നതോടെ പ്രാദേശിക പോലീസ്, സ്വാട്ട് ടീമുകൾ, എഫ്.ബി.ഐ ഉൾപ്പെടെ നിരവധി സുരക്ഷാസേനകൾ സ്ഥലത്തെത്തി. ക്യാമ്പസിലെ കെട്ടിടങ്ങളിൽ പരിശോധന നടത്തി. വൈകിട്ട് ആറ് മണിയോടെ വെടിവെപ്പ് ഉണ്ടായിട്ടില്ലെന്നും ആർക്കും പരിക്കേറ്റിട്ടില്ല എന്നും അധികൃതർ സ്ഥിരീകരിച്ചു.

സംഭവം ഒരു “ക്രൂരമായ വ്യാജ അലർട്ട്” (cruel hoax) ആണെന്ന് സർവകലാശാല പ്രസിഡന്റ് ഫാ. പീറ്റർ ഡൊണോഹ്യൂ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അയച്ച ഇമെയിൽ സന്ദേശത്തിൽ പറഞ്ഞു. “പുതിയ വിദ്യാർത്ഥികൾക്ക് വിലനോവയിലെ ആദ്യ അനുഭവം ഇങ്ങനെ ഭീതിയോടെ ആരംഭിക്കേണ്ടി വന്നതിൽ എനിക്ക് അതിയായ ഖേദമാണ്. നിങ്ങളുടേയും കുടുംബങ്ങളുടേയും മനസിലുണ്ടായ പേടി ഞാൻ മനസിലാക്കുന്നു.”- പ്രസിഡന്റ് പറഞ്ഞു.

“ഇത് എല്ലാ മാതാപിതാക്കളുടെയും ഏറ്റവും വലിയ ദുസ്വപ്നവും വിദ്യാർത്ഥികളുടെ വലിയ ഭീതിയുമാണ്. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കാനാണ് ശ്രമം.”- പെൻസിൽവാനിയ ഗവർണർ ജോഷ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.