ആദിവാസി യുവാവിനെ ഭക്ഷണം പോലും നല്‍കാതെ ആറ് ദിവസം പൂട്ടിയിട്ട് മര്‍ദിച്ചു; റിസോര്‍ട്ട് ഉടമയ്ക്കെതിരെ പരാതി

ആദിവാസി യുവാവിനെ ഭക്ഷണം പോലും നല്‍കാതെ ആറ് ദിവസം പൂട്ടിയിട്ട് മര്‍ദിച്ചു; റിസോര്‍ട്ട് ഉടമയ്ക്കെതിരെ പരാതി

പാലക്കാട്: ആദിവാസി യുവാവിനെ മുറിയിലടച്ച് പട്ടിണിക്കിട്ട് മര്‍ദിച്ചതായി പരാതി. ആറ് ദിവസത്തോളമാണ് യുവാവിന് ഭക്ഷണം നല്‍കാതെ മുറിയിലടച്ചിട്ട് മര്‍ദ്ദിച്ചത്. പാലക്കാട് മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയില്‍ താമസിക്കുന്ന വെള്ളയന്‍ എന്ന യുവാവിനാണ് മര്‍ദനമേറ്റത്.

റിസോര്‍ട്ടുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി എത്തിയ വെള്ളയന്‍ അവിടെയുണ്ടായിരുന്ന മദ്യക്കുപ്പിയില്‍ നിന്ന് മദ്യമെടുത്ത് കുടിച്ചു. ഇതിന്റെ ദേഷ്യത്തില്‍ റിസോര്‍ട്ടുടമ വെള്ളയനെ റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലെ മുറിയില്‍ അടച്ചിടുകയായിരുന്നു.

റിസോര്‍ട്ടിലെ ഒരു പണിക്കാരന്‍ ദളിത് നേതാവായ ശിവരാജനോട് ഇക്കാര്യം പറഞ്ഞതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ശിവരാജന്‍ ഉടന്‍തന്നെ മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിച്ചു.

യുവാവിനെ തിരഞ്ഞെത്തിയ സംഘത്തെ റിസോര്‍ട്ട് ഉടമ ഭീഷണിപ്പെടുത്തി. ഇത് വകവയ്ക്കാതെ ഇവര്‍ നടത്തിയ തെരച്ചിലിലാണ് ഒരു മുറിക്കുള്ളില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന വെള്ളയനെ കണ്ടെത്തിയത്. ഉടന്‍തന്നെ ഇവര്‍ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്ന് യുവാവിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോള്‍ ചവിട്ടിയതായും ഒരു നേരം മാത്രമേ ഭക്ഷണം നല്‍കിയിരുന്നുള്ളുവെന്നും വെള്ളയന്‍ പറഞ്ഞതായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.