പശുക്കടത്തെന്ന വ്യാജ ആരോപണം ഉന്നയിച്ച് ക്രൈസ്തവ സഹോദരങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചു; സംഭവം ഒഡീഷയില്‍

പശുക്കടത്തെന്ന  വ്യാജ ആരോപണം ഉന്നയിച്ച് ക്രൈസ്തവ സഹോദരങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചു; സംഭവം ഒഡീഷയില്‍

തെലനാദിഹി (ഒഡീഷ): സ്വന്തം കന്നുകാലികളെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കന്നുകാലികളെ കടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് രണ്ട് ക്രൈസ്തവ വിശ്വാസികളെ ഗോരക്ഷകര്‍ എന്ന് സ്വയം വിശേഷിപ്പിച്ച ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു.

ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയില്‍പ്പെട്ട തെലനാദിഹി തെലനാദിഹി ഗ്രാമത്തില്‍ നിന്നുള്ള ജോഹാന്‍ സോറന്‍ (66), സഹോദരന്‍ ഫിലിപ്പ് സോറന്‍ (55) എന്നിവരെയാണ് മാലിപാദ റോഡിന് സമീപം ഇരുപതോളം പേര്‍ അടങ്ങുന്ന സംഘം ആക്രമിച്ചത്. ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു.

ജോഹാന്റെ ഭാര്യയുടെ ചികിത്സ ഉള്‍പ്പെടെയുള്ള അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ക്കായാണ് സഹോദരന്മാര്‍ തങ്ങളുടെ കാളകളെയും കന്നു കുട്ടികളെയും കൊഡോമല്‍ ഗ്രാമത്തിലെ ഒരു കന്നുകാലി വ്യാപാരിക്ക് നാല്‍പ്പതിനായിരം രൂപയ്ക്കു വിറ്റത്.

വ്യാപാരിയുടെ അടുത്തേക്ക് കാല്‍നടയായി മൃഗങ്ങളെ കൊണ്ടു പോകുന്നതിനിടെ രണ്ട് പ്രാദേശിക യുവാക്കള്‍ അവരെ തെലനാദിഹി ബരാഗച്ച് സ്‌ക്വയറിന് സമീപം തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തു. വളര്‍ത്തു മൃഗങ്ങളെ വിറ്റതാണെന്ന് സഹോദരന്മാര്‍ വിശദീകരിച്ചതോടെ യുവാക്കള്‍ യാതൊരു പ്രശ്നവുമില്ലാതെ പോയി.

എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ മാലിപാദ റോഡിന് സമീപം ഇതേ യുവാക്കള്‍ ഒരു വലിയ സംഘവുമായി തിരിച്ചെത്തി പശുക്കടത്ത് ആരോപിച്ച് സഹോദരന്മാര്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണം അഴിച്ചു വിടുകയായിരിന്നു. ഭീഷണിയ്ക്ക് പിന്നാലെ വടികൊണ്ട് ക്രൂരമായി അടിക്കുകയും രക്തം വാര്‍ന്ന് ബോധ രഹിതരാകുന്നതുവരെ ചവിട്ടുകയും ചെയ്തതായി ഇരുവരും പറഞ്ഞു.

സമീപകാലത്ത് ക്രൈസ്തവര്‍ക്ക് നേരെ വലിയ ആക്രമണങ്ങളാണ് ഒഡീഷയിലും മറ്റ് സംസ്ഥനങ്ങളിലും നടന്നുക്കൊണ്ടിരിക്കുന്നത്. നിലനില്‍പ്പിന് വേണ്ടി സ്വന്തം ജീവനോപാധികളെ വരെ ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍ ക്രൈസ്തവര്‍ ഇന്ത്യയില്‍ ഒറ്റപ്പെടുകയാണെന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ഈ സംഭവം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.