താമരശേരി ചുരത്തില്‍ ഇന്നും ഗതാഗത നിരോധനം; മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് വിദഗ്ധ സംഘം

താമരശേരി ചുരത്തില്‍ ഇന്നും ഗതാഗത നിരോധനം; മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് വിദഗ്ധ സംഘം

താമരശേരി: താമരശേരി ചുരത്തില്‍ വ്യാഴാഴ്ചയും ഗതാഗത നിരോധനം തുടരുമെന്ന് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. വ്യാഴാഴ്ച രാവിലെ നടക്കുന്ന പരിശോധനകള്‍ക്ക് ശേഷമേ നിരോധനത്തില്‍ അയവ് വരുത്തൂവെന്നും കളക്ടര്‍ അറിയിച്ചു.

ചുരത്തില്‍ വ്യൂപോയിന്റിന് സമീപം ചൊവ്വാഴ്ച രാത്രി കൂറ്റന്‍ പാറക്കെട്ടും മണ്ണും മരങ്ങളുമെല്ലാം ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് നിലച്ച ഗതാഗതം ബുധനാഴ്ച രാത്രി ഭാഗികമായി പുനസ്ഥാപിച്ചെങ്കിലും ഇനിയും മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നിരോധനം തുടരാന്‍ തീരുമാനിച്ചത്. മണ്ണിടിഞ്ഞഭാഗത്തെ കല്ലും മണ്ണും പൂര്‍ണമായി മാറ്റിയശേഷം രാത്രി 8:45-ഓടെ കുടുങ്ങിക്കിടന്ന വാഹനങ്ങള്‍ കടത്തിവിട്ടു. ആദ്യം ലക്കിടിഭാഗത്തുള്ള വാഹനങ്ങളാണ് കടത്തിവിട്ടത്. ഈ വാഹനങ്ങള്‍ നാലാംവളവ് കഴിഞ്ഞതോടെ അടിവാരത്ത് നിന്നുള്ള വാഹനങ്ങള്‍ മുകളിലേക്കും കയറ്റിവിട്ടതിന് ശേഷമാണ് ഗതാഗത നിരോധനം വീണ്ടും നടപ്പാക്കിയത്. ബുധനാഴ്ച വൈകിയും ചെറിയതോതില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു.

മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി-മണ്ണ് സംരക്ഷണ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി. മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകരമായ രീതിയില്‍ താഴേക്ക് പൊട്ടിയിറങ്ങിയത്. ഏകദേശം 30 മീറ്ററോളം ഉയരത്തില്‍ നിന്നാണ് പാറയും മണ്ണും മരങ്ങളും ഒലിച്ചിറങ്ങിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.