സുപ്രീം കോടതിക്ക് പുതിയ ജഡ്ജിമാര്‍; വിപുല്‍ പഞ്ചോളിയും അലോക് ആരാധെയും ഇന്ന് ചുമതലയേല്‍ക്കും

സുപ്രീം കോടതിക്ക് പുതിയ ജഡ്ജിമാര്‍; വിപുല്‍ പഞ്ചോളിയും അലോക് ആരാധെയും ഇന്ന് ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ട ജസ്റ്റിസ് അലോക് ആരാധെയും ജസ്റ്റിസ് വിപുല്‍ എം. പഞ്ചോളിയും ഇന്ന് സ്ഥാനമേല്‍ക്കും. ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. ഇരുവരേയും സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള കൊളീജിയം ശുപാര്‍ശ കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്.

രാഷ്ട്രപതി ദ്രൗപദി മുര്‍മു ജസ്റ്റിസ് അലോക് ആരാധെയെയും ജസ്റ്റിസ് വിപുല്‍ എം പഞ്ചോളിയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൊളിജീയത്തിലെ തര്‍ക്കത്തിനിടെയാണ് നിയമനം നടത്താന്‍ രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചത്. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് അലോക് ആരാധെ. പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് വിപുല്‍ എം പഞ്ചോളി.

നിയമന പ്രക്രിയയില്‍ കൊളീജിയത്തിനുള്ളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ജസ്റ്റിസ് ബി.വി നാഗരത്നയാണ് കൊളിജിയത്തില്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചത്. പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുല്‍ എം പഞ്ചോളിയെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള ശുപാര്‍ശയിലാണ് ജസ്റ്റിസ് ബി.വി നാഗരത്‌ന വിയോജിപ്പ് അറിയിച്ചത്. സീനിയോറിറ്റി മറികടന്നാണ് ജസ്റ്റിസ് പഞ്ചോളിയുടെ നിയമനമെന്ന് ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി.

ഓള്‍ ഇന്ത്യ സീനിയോറിറ്റി ലിസ്റ്റില്‍ പിന്നിലാണെന്നതും ഗുജറാത്തില്‍ നിന്നുള്ള മൂന്നാമത്തെ സുപ്രീം കോടതി ജഡ്ജിയാകും ജസ്റ്റിസ് പഞ്ചോളിയെന്ന കാര്യവും ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കി. സുപ്രീം കോടതിയില്‍ വനിതാ ജഡ്ജിമാരുടെ കുറവും ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കൊളീജിയത്തിലെ നാല് ജഡ്ജിമാര്‍ ജസ്റ്റിസ് പഞ്ചോളിയുടെ നിയമനത്തെ പിന്തുണച്ചതോടെ 4-1 എന്ന നിലയില്‍ കൊളീജിയത്തില്‍ തീരുമാനം അംഗീകരിക്കപ്പെട്ടു. ഈ ശുപാര്‍ശയാണ് അതിവേഗം കേന്ദ്രം അംഗീകരിച്ച് രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.