ഏകീകൃത കുര്‍ബാനയില്‍ നിന്ന് പിന്നോട്ടില്ല; സിനഡാനന്തര സര്‍ക്കുലറുമായി സിറോ മലബാര്‍ സഭ

ഏകീകൃത കുര്‍ബാനയില്‍ നിന്ന് പിന്നോട്ടില്ല; സിനഡാനന്തര സര്‍ക്കുലറുമായി സിറോ മലബാര്‍ സഭ

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തില്‍ വിമത വിഭാഗത്തിന് കനത്ത തിരിച്ചടി. ഏകീകൃത കുര്‍ബാനയില്‍ പിന്നോട്ട് പോകില്ലെന്ന നിലപാടുമായി സിനഡാനന്തര സര്‍ക്കുലര്‍.
അതിരൂപതയിൽ ഘട്ടം ഘട്ടമായി കുര്‍ബാന അര്‍പ്പണം നടപ്പാക്കാന്‍ സിനഡ്, മേജർ ആർച്ച് ബിഷപ്പ് മാര്‍ റാഫേൽ തട്ടിലിനെയും മെത്രാപ്പോലീത്തൻ വികാരി മാര്‍ ജോസഫ് പാംപ്ലാനിയെയും ചുമതലപ്പെടുത്തിയെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

നിലവിൽ ഞായറാഴ്ച്ചകളിലും മറ്റ് വിശേഷ ദിവസങ്ങളിലും ഓരോ കുർബാന വീതം സിനഡ് ക്രമത്തിൽ തുടരുന്നുണ്ട്. ഇതിന് തയ്യാറായ വൈദീകർക്ക് നന്ദിയും സർക്കുലറിലുണ്ട്. ഒപ്പം സിറോ മലബാർ സഭ പൗരസ്ത്യ സഭയാണെന്ന ഓർമ്മപ്പെടുത്തലുമുണ്ട്. പൗരസ്ത്യ സഭ പിന്തുടരേണ്ട ആരാധനാ ക്രമമാണ്.

മതസ്വാതന്ത്ര്യം ഭാരത സംസ്‌കാരത്തിന്റെ അനിവാര്യ ഘടകമാണ്. സിറോ മലബാര്‍ സഭ തികഞ്ഞ പൗരസ്ത്യ സഭയാണ്. പൗരസ്ത്യ ആരാധനാ ക്രമങ്ങളെ വീണ്ടെടുക്കണമെന്നും സിറോ മലബാര്‍ സഭ സിനഡാനന്തര സര്‍ക്കുലറില്‍ പറയുന്നു. പൗരസ്ത്യ സഭകളിൽ ആരാധനാക്രമം അൾത്താരാഭിമുഖമാണ്. ഇത് തന്നെ സിറോ മലബാർ സഭയ് സഭയ്ക്കും ബാധകമാണെന്നും സർക്കുലർ വ്യക്തമാക്കുന്നു.

രാഷ്ട്ര നിര്‍മാണത്തില്‍ ക്രൈസ്തവരുടെ പങ്കിനെ വിസ്മരിച്ചുകൊണ്ട് വിദ്വേഷപ്രചരണങ്ങളും വിവേചനവും നേരിടേണ്ടി വരുന്നു എന്നും സര്‍ക്കുലറില്‍ വിമര്‍ശനമുണ്ട്. പലയിടത്തും ക്രൈസ്തവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്നു. സാമൂഹിക ഇടങ്ങളില്‍ നിന്നും സിറോ മലബാര്‍ സമുദായം പുറത്താക്കപ്പെടുന്നു എന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.