ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം അംഗീകരിച്ച് വിസി; കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍

ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം അംഗീകരിച്ച് വിസി; കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍-സിന്‍ഡിക്കേറ്റ് പോര് ഒത്തുതീര്‍പ്പിലേക്ക്. സര്‍വകലാശാല താല്‍ക്കാലിക രജിസ്ട്രാര്‍ പദവിയില്‍ നിന്നും മിനി കാപ്പനെ മാറ്റി. ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍ അംഗീകരിക്കുകയായിരുന്നു.

കാര്യവട്ടം ക്യാംപസിലെ ജോയിന്റ് രജിസ്ട്രാറായ ഡോ. രശ്മിക്കാണ് പകരം ചുമതല നല്‍കിയിട്ടുള്ളത്. സര്‍വകലാശാലയില്‍ നടന്ന യോഗത്തില്‍ മിനി കാപ്പനും പങ്കെടുത്തിരുന്നു. എന്നാല്‍ ഇന്നു തന്നെ രശ്മിക്ക് ചുമതല കൈമാറുമെന്നാണ് സര്‍വകലാശാല അധികൃതര്‍ സൂചിപ്പിക്കുന്നത്.

രണ്ട് മാസത്തിനു ശേഷമാണ് കേരള സര്‍വകലാശാലയിലെ ഭരണ പ്രതിസന്ധിയില്‍ അയവു വരുന്നത്. ഒരു കാരണവശാലും രജിസ്ട്രാര്‍ ആയി മിനി കാപ്പനെ അംഗീകരിക്കാനാകില്ലെന്ന് ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നിലപാടെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് മിനി കാപ്പനെ മാറ്റാന്‍ വിസി സമ്മതിച്ചത്.

ഭാരതാംബ വിവാദത്തെ തുടര്‍ന്ന് രജിസ്ട്രാറായിരുന്ന ഡോ. കെ.എസ് അനില്‍കുമാറിനെ വൈസ് ചാന്‍സലര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. സിന്‍ഡിക്കേറ്റ് യോഗം സസ്പെന്‍ഷന്‍ പിന്‍വലിച്ചു. എന്നാല്‍ വിസി ഇതംഗീകരിച്ചില്ല. പിന്നീടുള്ള നിയമ നടപടികള്‍ ഇപ്പോള്‍ കോടതിയിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.