ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍: യു.എസ് സംഘമെത്തി; ആറാം ഘട്ട ചര്‍ച്ചകള്‍ ആരംഭിച്ചു

ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍: യു.എസ് സംഘമെത്തി; ആറാം ഘട്ട ചര്‍ച്ചകള്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറിന്റെ ആറാം ഘട്ട ചര്‍ച്ചകള്‍ ആരംഭിച്ചു. ചര്‍ച്ചകള്‍ക്കായി യു.എസ് പ്രതിനിധി സംഘം ഇന്ത്യയിലെത്തി. ട്രംപിന്റെ തീരുവ പ്രഖ്യാപനത്തോടെ മരവിച്ച ഇന്ത്യ-യു.എസ് വ്യാപാര കരാറിന് ചര്‍ച്ചയിലൂടെ പരിഹാരം കാണുമെന്നാണ് പ്രതീക്ഷ. ഇന്ത്യയ്ക്കുമേല്‍ തീരുവ ഏര്‍പ്പെടുത്തിയതിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ട് നടക്കുന്ന ആദ്യ വ്യാപാര ചര്‍ച്ചയാണിത്.

യു.എസ് വ്യാപാര രംഗത്തെ പ്രധാന ഇടനിലക്കാരനായ ബ്രെന്‍ഡന്‍ ലിഞ്ചും സംഘവുമാണ് യു.എസില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയത്. ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വാണിജ്യ മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗര്‍വാളും സംഘവുമാണ് പങ്കെടുക്കുന്നത്. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനെ തുടര്‍ന്നാണ് ഇന്ത്യക്കെതിരെ യു.എസ് പ്രസിഡന്റ് ട്രംപ് തീരുവ യുദ്ധം പ്രഖ്യാപിച്ചത്.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ 50 ശതമാനമെന്ന കനത്ത തീരുവ ചുമത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണിരുന്നു. യു.എസും ഇന്ത്യയും തമ്മിലുള്ള വ്യാപാര തടസങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് കഴിഞ്ഞ ആഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയും യുഎസും സ്വാഭാവിക പങ്കാളികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രതികരിച്ചിരുന്നു. ഇതോടെയാണ് വീണ്ടും വ്യാപാര കരാറില്‍ ശുഭ സൂചനകള്‍ കണ്ടത്.

ഒക്ടോബര്‍-നവംബര്‍ മാസത്തോടെ കരാറിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.