വാഷിങ്ടൺ : എച്ച് 1 ബി വിസ ഫീസ് ഒരു ലക്ഷം രൂപയായി കുത്തനെ ഉയര്‍ത്തിയ നടപടിയില്‍ വിശദീകരണവുമായി വൈറ്റ് ഹൗസ്. പുതുക്കിയ ഫീസ് ഒറ്റത്തവണ മാത്രം ഈടാക്കുന്നതാണെന്നും പുതിയ അപേക്ഷകര്‍ക്ക് മാത്രമേ ബാധകമാവുകയുള്ളൂവെന്നാണ് വിശദീകരണം.
വെള്ളിയാഴ്ച ഫീസ് പ്രഖ്യാപിച്ചു കൊണ്ട് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് പറഞ്ഞത് ഫീസ് വര്‍ഷം തോറും നല്‍കണമെന്നും പുതിയ വിസയ്ക്കും വിസ പുതുക്കുന്നവര്‍ക്കും നിയമം ബാധകമാണെന്നുമായിരുന്നു.
ഇതിനു പിന്നാലെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലീന്‍ ലിവിറ്റ് വിശദീകരണവുമായി എത്തിയത്. വാര്‍ഷിക ഫീസ് അല്ലെന്നും പുതിയ അപേക്ഷകര്‍ ഒറ്റത്തവണ മാത്രം അടക്കേണ്ടതാണെന്നും കരോലീന്‍ വ്യക്തമാക്കി. നിലവിലുള്ള വിസ ഹോള്‍ഡേഴ്‌സിന് ഭേദഗതി ബാധകമല്ല.
വിശദീകരണം സോഷ്യല്‍മീഡിയയിലും പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ എച്ച് 1 ബി വിസ ഉള്ള രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് തിരികേ പ്രവേശിക്കാന്‍ ഒരു ലക്ഷം ഡോളര്‍ നല്‍കേണ്ടെന്ന് കരോലീന്‍ വ്യക്തമാക്കി. അവര്‍ക്ക് മുന്‍പത്തേതു പോലെ രാജ്യത്തിന് പുറത്തു പോകാനും തിരച്ചു വരാനും സാധിക്കും.