ന്യൂഡൽഹി:ബസുമതി അരിക്ക് ജി ഐ ടാഗ് ലഭിക്കാൻ ഇന്ത്യ നടത്തുന്ന നീക്കങ്ങളെ എതിർത്തുകൊണ്ട് പാകിസ്ഥാൻ .യൂറോപ്യൻ യൂണിയനിലേക്ക് (ഇ.യു) കയറ്റുമതി ചെയ്യുന്ന ബസുമതി അരിക്ക് ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ (ജിഐ) ടാഗ് ഉപയോഗിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രത്യേക അവകാശത്തെ ചോദ്യം ചെയ്യാൻ പാകിസ്ഥാൻ തീരുമാനിച്ചു.നിലവിൽ 'യൂറോപ്യൻ റെഗുലേഷൻ 2006' പ്രകാരം പാകിസ്ഥാന്റെയും ഇന്ത്യയുടെയും ഉൽപ്പന്നമായി ബസുമതിയെ അംഗീകരിച്ചിട്ടുണ്ട്.
ആഗോള കയറ്റുമതി വിപണിയിൽ ഇന്ത്യയിൽ വളരുന്ന ബസുമതി നെല്ലിന്റെ പ്രത്യേകത സംരക്ഷിക്കുന്നതിൻറെ ഭാഗമായി, സുഗന്ധമുള്ളതും നീളമുള്ളതുമായ നെല്ലരിയുടെ ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ (ജിഐ) ടാഗിനായി യൂറോപ്യൻ യൂണിയന് കഴിഞ്ഞ മാസം ഇന്ത്യ അപേക്ഷ നൽകിയിരുന്നു. ഇന്ത്യയുടെ അപേക്ഷ യൂറോപ്യൻ യൂണിയൻ അംഗീകരിച്ചാൽ ബസുമതി ബ്രാൻഡിൽ നീളമുള്ള അരി വിൽക്കാൻ പാകിസ്താന് സാധിക്കില്ല . നിലവിൽ ബസുമതി അരിയുടെ 25 ശതമാനം പാകിസ്ഥാനിൽ നിന്നും ആണ് യൂറോപ്യൻ വിപണിയിൽ എത്തുന്നത്. ഇത് നഷ്ടപ്പെടുന്നത് പാകിസ്ഥാനി കയറ്റുമതിക്കാർക്കും ഉൽപാദകർക്കും വൻ തിരിച്ചടിയായിരിക്കും സമ്മാനിക്കുന്നത്.
ഒരു പ്രത്യേക ഭൂമിശാസ്ത്രപരമായ ഉത്ഭവവും ഗുണങ്ങളും; അല്ലെങ്കിൽ ആ ഉത്ഭവസ്ഥാനം മൂലമുള്ള പ്രശസ്തിയും ഉള്ള ഉൽപ്പന്നങ്ങളെ പ്രത്യേകമായി അടയാളപ്പെടുത്തുന്ന സംവിധാനമാണ് ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ ടാഗ് (ജി. ഐ ടാഗ് ). കൂടാതെ, ഈ ഉൽപ്പന്നം ഒരു നിർദിഷ്ട സ്ഥലത്തു നിന്നും ഉത്ഭവിക്കുന്നതും ഉൽപ്പന്നത്തിന്റെ ഗുണങ്ങൾ, സവിശേഷതകൾ അല്ലെങ്കിൽ പ്രശസ്തി എന്നിവ അടിസ്ഥാനപരമായി ഉത്ഭവസ്ഥാനവുമായി ബന്ധപ്പെട്ടതുമായിരിക്കണം. ഗുണങ്ങൾ ഉൽപ്പന്നത്തിന്റെ ഉൽപാദനസ്ഥലത്തെ ആശ്രയിച്ചിരിക്കുന്നതിനാൽ, ഉൽപ്പന്നവും അതിന്റെ യഥാർത്ഥ ഉൽപാദന സ്ഥലവും തമ്മിൽ വ്യക്തമായ ബന്ധമുണ്ട്. ബസുമതിക്കായുള്ള ജി. ഐ ടാഗ് അർത്ഥമാക്കുന്നത് ഇത് ഇന്ത്യാരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാത്രമായി വളരുന്നു എന്നതാണ്.