വത്തിക്കാന്‍ സിറ്റി: സകല വിശുദ്ധരുടെയും തിരുനാള്‍ ദിനമായ നവംബര്‍ ഒന്നിന് വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാനെ വേദപാരംഗതനായി പ്രഖ്യാപിക്കും. വത്തിക്കാന്‍ ചത്വരത്തില്‍ മതബോധകരുടെ ജൂബിലയോടനുബന്ധിച്ച് അര്‍പ്പിച്ച ദിവ്യബലിക്ക് ശേഷം ലിയോ പിതിനാലമന്‍ പാപ്പ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ദൈവശാസ്ത്രത്തിന്റെ നവീകരണത്തിലും ക്രൈസ്തവ സിദ്ധാന്തം മനസിലാക്കുന്നതിലും വിശുദ്ധ ന്യൂമാന്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് വിദ്യാഭ്യാസ ജൂബിലിയോടനുനബന്ധിച്ച് വേദപാരംഗതന്‍ (ഡോക്ടര്‍ ഓഫ് ദി ചര്‍ച്ച്) ആയി പ്രഖ്യാപിക്കുമെന്ന് ലിയോ പാപ്പ പറഞ്ഞു.
ഈ പ്രഖ്യാപനത്തോടെ ന്യൂമാൻ സഭയുടെ 38-ാമത്തെ വേദപാരംഗതനായി മാറും. 19-ആം നൂറ്റാണ്ടിലെ പ്രശസ്ത ഇംഗ്ലീഷ് ദൈവ ശാസ്ത്രജ്ഞനായിരുന്ന അദേഹം 1845-ൽ വചന പ്രഘോഷകൻ ഡൊമിനിക് ബാർബറിയുടെ മാർഗ നിർദേശ പ്രകാരമാണ് ആംഗ്ലിക്കൻ സഭയിൽ നിന്ന് കത്തോലിക്കാ സഭയിലേക്ക് ചേർന്നത്. രണ്ട് വര്‍ഷത്തിന് ശേഷം കത്തോലിക്ക വൈദികനായി അഭിഷിക്തനായ ഹെന്റിയെ 1879-ല്‍ ലിയോ പാപ്പ കര്‍ദിനാളായി ഉയര്‍ത്തുകയും ചെയ്തു.
വേദപാരംഗത പദവി ലഭിക്കുന്നതോടെ വിശുദ്ധ ഹെന്റി ന്യൂമാനെ വി. അഗസ്റ്റിൻ, വി. തോമസ് അക്വിനാസ്, ആവിലയിലെ വി. തെരേസ, ലിസ്യൂക്സിലെ വി. തെരേസ തുടങ്ങിയ മഹാന്മാരുടെ അതേ നിരയിൽ പ്രതിഷ്ഠിക്കും.