സിനിമകള്‍ക്ക് 100 ശതമാനം തീരുവ: ട്രംപിന്റെ തീരുമാനം ഇന്ത്യ അവസരമായി കാണണമെന്ന് സംവിധായകന്‍ അനുരാഗ് ബസു

സിനിമകള്‍ക്ക് 100 ശതമാനം തീരുവ: ട്രംപിന്റെ തീരുമാനം ഇന്ത്യ അവസരമായി കാണണമെന്ന് സംവിധായകന്‍ അനുരാഗ് ബസു

മുംബൈ: യുഎസിന് പുറത്ത് നിര്‍മിക്കുന്ന സിനിമകള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം അവസരമായി കാണണമെന്ന് സംവിധായകന്‍ അനുരാഗ് ബസു. ട്രംപിന്റെ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇതിനകം രംഗത്ത് വന്നു. അക്കൂട്ടത്തില്‍ വ്യത്യസ്തമായൊരു പ്രതികരണമാണ് ബോളിവുഡ് സംവിധായകന്‍ അനുരാഗ് ബസു നടത്തിയത്.

ഹോളിവുഡ് സിനിമകള്‍ക്ക് ഇന്ത്യയില്‍ താരിഫ് ഏര്‍പ്പെടുത്തിക്കൊണ്ട് വേണം ട്രംപിന്റെ നടപടിയോട് ഇന്ത്യ പ്രതികരിക്കാനെന്ന് അദേഹം പറഞ്ഞു. ഇന്ത്യന്‍ സിനിമകള്‍ക്കുമേലുള്ള ട്രംപിന്റെ താരിഫ് ചിലപ്പോള്‍ ഒരു അനുഗ്രഹമായേക്കും. സമാനമായ താരിഫ് ഹോളവുഡ് സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് നമ്മള്‍ പ്രതികരിച്ചാല്‍ അത് കൂടുതല്‍ പ്രേക്ഷകരെ ഇന്ത്യന്‍ സിനിമകളിലേക്ക് എത്തിക്കും. വിദേശ സിനിമകള്‍ക്ക് ഉയര്‍ന്ന ടിക്കറ്റ് നിരക്കാണെന്ന് കണ്ടാല്‍ പ്രേക്ഷകര്‍ ഇന്ത്യന്‍ സിനിമകള്‍ തിരഞ്ഞെടുക്കും. യുഎസിലുണ്ടാകുന്ന വരുമാന നഷ്ടത്തേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടാന്‍ അതുവഴി കഴിയുമെന്നും അനുരാഗ് ബസു പറഞ്ഞു.

നേരത്തേ ട്രംപിന്റെ സിനിമാ താരിഫിനെതിരെ വിമര്‍ശിച്ച് സംവിധായകന്‍ കബീര്‍ ഖാനും രംഗത്തെത്തിയിരുന്നു. ട്രംപിന്റെ പ്രഖ്യാപനം എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്നാണ് കബീര്‍ ഖാന്‍ ചോദിച്ചത്. യുഎസിന് പുറത്ത് നിര്‍മിക്കുന്ന സിനിമകള്‍ എന്നത് കൊണ്ട് ട്രംപ് എന്താണ് ഉദേശിക്കുന്നത് എന്നും അദേഹം ചോദിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.