വാഷിങ്ടൺ: ചൈനയിൽ നിർമ്മിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി അമേരിക്ക. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന ഫെഡറൽ കമ്മ്യൂണിക്കേഷൻസ് (എഫ്‌സിസി) കമ്മീഷൻ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.
പ്രമുഖ ചൈനീസ് ടെക് കമ്പനികളായ വാവെയ്, സെഡ്ടിഇ, ഹൈക്‌വിഷൻ, ഡാഹുവ ടെക്‌നോളജി തുടങ്ങിയവയുടെ സുരക്ഷാ ക്യാമറകൾ, സ്മാർട്ട് വാച്ചുകൾ ഉൾപ്പെടെ ദശലക്ഷക്കണക്കിന് ഉപകരണങ്ങളാണ് വിലക്കിനിരയായത്.
ചൈനീസ് സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഈ ഉപകരണങ്ങൾ അമേരിക്കൻ പൗരന്മാരെ നിരീക്ഷിക്കാനും രാജ്യസുരക്ഷയെ ബാധിക്കാനുമുള്ള സാധ്യതയുണ്ടെന്ന് എഫ്‌സിസി വ്യക്തമാക്കി. ഈ ഉപകരണങ്ങൾ ചൈനയ്ക്ക് അമേരിക്കയിലെ വിവരവിനിമയ സംവിധാനങ്ങളിൽ ഇടപെടാനുള്ള വഴിതുറക്കുമെന്നും എഫ്‌സിസി ചെയർമാൻ ബ്രെൻഡൻ കാർ അറിയിച്ചു. മുന്നറിയിപ്പ് പുറത്തുവന്നതോടെ നിരവധി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ചൈനീസ് ഉൽപ്പന്നങ്ങൾ നീക്കം ചെയ്തതായി അദേഹം കൂട്ടിച്ചേർത്തു.
എന്നാൽ തങ്ങളുടെ ഉപകരണങ്ങൾ വഴി നിരീക്ഷണമൊന്നും നടക്കില്ലെന്ന് വാവെയ് ഉൾപ്പെടെയുള്ള കമ്പനികൾ നിഷേധിച്ചു. ഉപകരണങ്ങൾ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്നും ഉപയോക്തൃവിവരങ്ങൾ യാതൊരു ഗവൺമെന്റിനും നൽകുന്നില്ലെന്നും വാവെയ് വ്യക്തമാക്കി. മുമ്പ് ആഗോള ടെലികോം രംഗത്ത് മുന്നിൽ നിന്നിരുന്ന വാവെയ് അമേരിക്കയുടെ കർശന നയങ്ങൾ മൂലം നേരത്തെ തന്നെ വൻ തിരിച്ചടി നേരിട്ടിരുന്നു.
അതേസമയം എഫ്‌സിസി ചൈനീസ് കമ്പനികൾക്കെതിരെ ഉന്നയിച്ച ഗുരുതരമായ ഈ ആരോപണങ്ങളുടെ തെളിവുകളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിനാൽ തന്നെ സുരക്ഷാപരമായ നടപടിക്കുമപ്പുറം അമേരിക്ക-ചൈന വ്യാപാര സംഘർഷത്തിന്റെ ഭാഗമാണോ ഈ നടപടിയെന്നും സാമ്പത്തിക വിദഗ്ധർക്ക് സംശയമുണ്ട്.