ചൈനയെ പിന്നിലാക്കി; അമേരിക്കയും റഷ്യയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശക്തിയേറിയ വ്യോമസേന ഇന്ത്യയുടേത്

ചൈനയെ പിന്നിലാക്കി; അമേരിക്കയും റഷ്യയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശക്തിയേറിയ വ്യോമസേന ഇന്ത്യയുടേത്

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധം മേഖല കൂടുതല്‍ ശക്തമാകുന്നു. ചൈനയെ കടത്തിവെട്ടി ആഗോള വ്യോമസേന കരുത്തില്‍ ഇന്ത്യയുടെ സ്ഥാനം കുതിച്ചുയരുന്നു. പ്രതിരോധ കരുത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണ്. അമേരിക്കയും റഷ്യയും കഴിഞ്ഞാല്‍ ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ ശക്തിയേറിയ വ്യോമസേന. വേള്‍ഡ് ഡയറക്ടറി ഓഫ് മോഡേണ്‍ മിലിട്ടറി എയര്‍ക്രാഫ്റ്റിന്റെ പുതിയ പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ലോകത്തെ 103 രാജ്യങ്ങളെയാണ് റാങ്കിങിന് പരിഗണിച്ചത്. ഇതിലെ കരസേന, നാവിക സേന, മറൈന്‍ വ്യോമ സേന വിഭാഗങ്ങളിലായി 129 വ്യോമ സേനകളാണ് ഉണ്ടായിരുന്നത്. ഇന്ത്യ മുന്നില്‍ കയറിയതോടെ ചൈന നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആധുനിക വല്‍കരണം, ചരക്ക് ഗതാഗത ശേഷി, ആക്രമണം, പ്രതിരോധം എന്നിവ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിര്‍ണയിക്കുന്നത്.

യുഎസ് വ്യോമ സേനയുടെ ട്രൂവാല്‍ റേറ്റിങ് 242.9 ശതമാനവും റഷ്യയുടേത് 114.2 ശതമാനവുമാണ്. ഇന്ത്യയുടെ ടിവിആര്‍ 69.4 ആണ്. ചൈനയേക്കാള്‍ 5.6 പോയിന്റ് മുകളിലാണ് ഇന്ത്യ. ഇന്ത്യന്‍ വ്യോമ സേനയുടെ 31.6 ശതമാനം യുദ്ധ വിമാനങ്ങളും 29 ശതമാനം ഹെലികോപ്റ്ററുകളും 21.8 ശതമാനം പരിശീലന വിമാനങ്ങളുമാണ്.

അതേസമയം ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എയര്‍ഫോഴ്‌സിനുള്ളത് 52.9 ശതമാനം യുദ്ധ വിമാനങ്ങളും 28.4 ശതമാനം പരിശീലന വിമാനങ്ങളുമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.