ഇരിങ്ങാലക്കുട: സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്ക് 'അല്‍പ്പം കൂടുതല്‍ വിദ്യാഭ്യാസം' വേണമെന്ന് ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ ഫാ. ജോളി വടക്കന്‍. കത്തോലിക്കാ കോണ്‍ഗ്രസ് സംഘടിപ്പിച്ച അവകാശ സംരക്ഷണ യാത്രാ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
ഭരണത്തിന്റെ ദിശ, ഭരണഘടനാ സ്വാതന്ത്ര്യങ്ങളുടെ തകര്‍ച്ച, ന്യൂനപക്ഷ അവകാശങ്ങളോടുള്ള അവഗണന തുടങ്ങിയ വിഷയങ്ങളില്‍ അദേഹം സര്‍ക്കാരിനെതിരെ ഗുരുതരമായ ആശങ്കകളും ഉന്നയിച്ചു.
വിദ്യാഭ്യാസ മന്ത്രിക്ക് രൂക്ഷ വിമര്‍ശനം:
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെയും ഫാ. വടക്കന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ജൂണില്‍ സ്‌കൂളില്‍ ചേര്‍ന്ന ഒരു കുട്ടി ഒക്ടോബറില്‍ ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെടുന്നതിലെ ഉദ്ദേശ്യം തിരിച്ചറിയാന്‍ ഒരു വിദ്യാഭ്യാസ മന്ത്രിക്കോ മന്ത്രിസഭയ്ക്കോ കഴിയുന്നില്ലെങ്കില്‍, ആ സാഹചര്യം തന്നെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും അദേഹം പറഞ്ഞു. ഭരണഘടന ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നല്‍കിയ സ്വാതന്ത്ര്യങ്ങള്‍ ദുര്‍ബലപ്പെടുത്തുന്ന മന്ത്രിമാരുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകളെയും അദേഹം ചോദ്യം ചെയ്തു.
ഭരണകക്ഷി ആരുടെ പക്ഷത്ത്?
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിരാശ പ്രകടിപ്പിച്ച ഫാ. വടക്കന്‍, ഭരണകക്ഷി നീതിക്കും സ്വാതന്ത്ര്യത്തിനും ഒപ്പമാണോ അതോ മതപരവും സാമുദായികവുമായ തീവ്രവാദികളുമായി സഖ്യത്തിലാണോ എന്ന് സംശയം പ്രകടിപ്പിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളോടുള്ള വര്‍ധിച്ച് വരുന്ന അവഗണനയില്‍ അദേഹം കടുത്ത ആശങ്ക രേഖപ്പെടുത്തി.
'അനീതി ചോദ്യം ചെയ്യുന്നത് വര്‍ഗീയതയാണോ?'
പുരോഹിതന്മാര്‍ വര്‍ഗീയമായി സംസാരിക്കുന്നുവെന്ന് ആരോപിക്കുന്നവര്‍ക്ക് മറുപടിയും അദേഹം നല്‍കി. 'നമ്മള്‍ അനീതിയെയും നമ്മുടെ അവകാശ നിഷേധത്തെയും ചോദ്യം ചെയ്യുമ്പോള്‍, അത് വര്‍ഗീയതയാണോ? ഹൈക്കോടതികളും സുപ്രീം കോടതിയും ഉറപ്പ് നല്‍കുന്ന സ്വാതന്ത്ര്യങ്ങള്‍ നമുക്ക് നിഷേധിക്കപ്പെടുകയും എതിര്‍ക്കുന്നവരെ വര്‍ഗീയമായി മുദ്രകുത്തുകയും ചെയ്യുമ്പോള്‍, ആരാണ് യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തെ വളച്ചൊടിക്കുന്നത്?' എന്നും അദേഹം ചോദിച്ചു.
ജനങ്ങളുടെ പോരാട്ടങ്ങളെ ശരിക്കും മനസിലാക്കുന്ന നേതാക്കളാണ് രാഷ്ട്രത്തെ നയിക്കേണ്ടതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
അധ്യാപകര്‍ക്കും മുനമ്പത്തെ ജനങ്ങള്‍ക്കും ഐക്യദാര്‍ഢ്യം:
പ്രാദേശിക വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ച്, മുനമ്പത്തെ ജനങ്ങള്‍ റവന്യു അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടങ്ങളെ രാഷ്ട്രീയ നേതൃത്വം അവഗണിക്കുന്നതിനെ ഫാ. വടക്കന്‍ വിമര്‍ശിച്ചു. കൂടാതെ ഭിന്നശേഷിക്കാരായ അധ്യാപകരുടെയും ശമ്പളം വെട്ടിക്കുറച്ച 16,000 ത്തോളം അധ്യാപകരുടെയും ബുദ്ധിമുട്ടുകളില്‍ അദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
സുപ്രീം കോടതി അനുവദിച്ച അവകാശം ഒരു വിഭാഗത്തിന് മാത്രം നിഷേധിക്കുന്നത് നീതിയുടെ ലംഘനമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.