'പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുക'; ട്രംപിനെതിരേ അമേരിക്കന്‍ നഗരങ്ങളില്‍ വന്‍ പ്രതിഷേധം

'പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുക'; ട്രംപിനെതിരേ അമേരിക്കന്‍ നഗരങ്ങളില്‍ വന്‍ പ്രതിഷേധം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരേ രാജ്യത്ത് വ്യാപക പ്രതിഷേധം. 'നോ കിങ്സ് പ്രൊട്ടസ്റ്റ്' എന്ന പേരിലാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ ഡിസി, ഷിക്കാഗോ, മിയാമി, ലോസ് ആഞ്ജലിസ് തുടങ്ങിയ പ്രധാനനഗരങ്ങളിലെല്ലാം പ്രതിഷേധം അരങ്ങേറി. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ശനിയാഴ്ച രാവിലെ ആരംഭിച്ച റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

ട്രംപ് രാജാവല്ല, ജനാധിപത്യം രാജവാഴ്ചയല്ല, ജനാധിപത്യം ഭീഷണിയിലാണ്, പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം.

കനത്ത സുരക്ഷയാണ് വിവിധ നഗരങ്ങളില്‍ പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത്. ഡ്രോണുകള്‍ ഉപയോഗിച്ചും ഹെലികോപ്റ്ററിലും പൊലീസ് നിരീക്ഷണം നടത്തിയിരുന്നു. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു.

അതേസമയം, 'നോ കിങ്സ്' പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ തീവ്ര ഇടത് ഗ്രൂപ്പായ ആന്റിഫ മൂവ്മെന്റു മായി ബന്ധമുള്ളവരാണെന്നാണ് ട്രംപിന്റെ ആരോപണം. പ്രതിഷേധ പ്രകടനങ്ങളില്‍ നിരവധിപേര്‍ പങ്കെടുത്തെങ്കിലും സമാധാനപരമായിരുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.