വത്തിക്കാൻ സിറ്റി: മധ്യപൂർവ്വേഷ്യയിലെ ക്രൈസ്തവർ നേരിടുന്ന വർധിച്ചുവരുന്ന ആക്രമണങ്ങളിൽ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. എയിഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന സംഘടനയുടെ മതസ്വാതന്ത്ര്യ റിപ്പോർട്ട് പുറത്തിറക്കിയ ചടങ്ങിലായിരുന്നു കർദിനാളിന്റെ പ്രതികരണം.
“ഇത് വളരെ സങ്കീർണമായ വിഷയമാണ്. സാധാരണ ജീവിതം നയിക്കുന്ന ഈ ക്രൈസ്തവർ എന്തിനാണ് ഇത്തരത്തിലുള്ള ശത്രുതയ്ക്ക് വിധേയരാകുന്നത് എന്ന് മനസിലാക്കാൻ ബുദ്ധിമുട്ടാണ്.” കർദിനാൾ പറഞ്ഞു.
എല്ലാവർക്കും ഭീഷണികളില്ലാതെ ബഹുമാനത്തോടെയും സ്വതന്ത്രമായും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശം ലഭിക്കണം എന്ന് കർദിനാൾ വ്യക്തമാക്കി. മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും അദേഹം ചൂണ്ടിക്കാട്ടി.
ഗാസയിലെ സമാധാന ശ്രമങ്ങൾ പ്രതീക്ഷ പകരുന്നതാണെന്നും മേഖലയിൽ സമാധാനവും പരസ്പര ബഹുമാനവും വളരട്ടെയെന്നുമാണ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയുടെ ആഗ്രഹം.