'സബ് വേര്‍ഷന്‍ 1': ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനത്തിന് ഇസ്ലാമാബാദ് ആസ്ഥാനമായി പാകിസ്ഥാന് പ്രത്യേക സംവിധാനം

'സബ് വേര്‍ഷന്‍ 1': ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനത്തിന് ഇസ്ലാമാബാദ്  ആസ്ഥാനമായി പാകിസ്ഥാന് പ്രത്യേക സംവിധാനം

ഇന്ത്യന്‍ സൈന്യം പഹല്‍ഗാമില്‍.

1993 ലെ മുംബൈ സ്‌ഫോടനം മുതല്‍ പഹല്‍ഗാം ആക്രമണം വരെ നടപ്പാക്കിയത് ഈ യൂണിറ്റിന്റെ പങ്കാളിത്തത്തോടെ.

പാകിസ്ഥാന്‍ ആര്‍മിയിലെ കേണല്‍ ആണ് എസ്1 ന് നേതൃത്വം നല്‍കുന്നത്.

രണ്ട് റാങ്കിങ് ഓഫീസര്‍മാര്‍ എസ്1 പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.


ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന് പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സി (ഐഎസ്‌ഐ) ന്റെ കീഴില്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്.

രഹസ്യാന്വേഷണ ഏജന്‍സി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡി ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 'എസ്1' എന്ന പേരിലാണ് ഈ യൂണിറ്റ് അറിയപ്പെടുന്നത്. 1993 ലെ മുംബൈ സ്‌ഫോടനം മുതല്‍ പഹല്‍ഗാം ആക്രമണം വരെ നടപ്പാക്കിയത് ഈ യൂണിറ്റിന്റെ പങ്കാളിത്തത്തോടെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

'സബ് വേര്‍ഷന്‍ 1' എന്നതിന്റെ ചുരുക്കെഴുത്താണ് 'എസ്1' എന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്റെ പിന്നിലെ ഏറ്റവും വലിയ പ്രേകശക്തിയാണ് ഈ യൂണിറ്റ്. പാകിസ്ഥാന്‍ ആര്‍മിയിലെ കേണല്‍ ആണ് എസ്1 ന് നേതൃത്വം നല്‍കുന്നത്.

രണ്ട് റാങ്കിങ് ഓഫീസര്‍മാര്‍ എസ്1 പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു. ഗാസി1, ഗാസി2 എന്നിങ്ങനെയാണ് ഈ രണ്ട് ഉദ്യോഗസ്ഥര്‍ അറിയപ്പെടുന്നത്. ഇസ്ലാമാബാദാണ് എസ്1 ന്റെ ആസ്ഥാനം. മയക്കുമരുന്ന് വ്യാപാരമാണ് ഭൂരിഭാഗം ഭീകരവാദ പ്രവര്‍ത്തനങ്ങളുടെയും സാമ്പത്തിക സ്രോതസെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചെറിയ ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അതിസമര്‍ത്ഥരും ഏത് തരത്തിലുള്ള ബോംബുകളും സ്‌ഫോടക വസ്തുക്കളും അതിവിദഗ്ധമായി നിര്‍മ്മിക്കാന്‍ കഴിവുള്ളവരുമാണ് എസ് 1 ലെ ഉദ്യോഗസ്ഥരും പരിശീലകരും. ഇന്ത്യയുടെ മിക്ക സ്ഥലങ്ങളുടെയും ഭൂപടങ്ങളും വിശദ വിവരങ്ങളും ഈ യൂണിറ്റിന്റെ പക്കലുണ്ട്.

കഴിഞ്ഞ 25 വര്‍ഷമായി എസ്1 യൂണിറ്റ് പ്രവര്‍ത്തിച്ചു വരുന്നതായാണ് വിവരം. എന്നാല്‍ അടുത്തിടെ മാത്രമാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ഈ യൂണിറ്റിന്റെ വ്യാപ്തിയെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും മനസിലാക്കുന്നത്.

ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ക്കായി പ്രത്യേകമായി സജ്ജമാക്കിയെടുത്ത എസ്1 യൂണിറ്റ് പാകിസ്ഥാനിലെ ഒട്ടുമിക്ക ഭീകര ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ സംഘടനകളുടെ ഭീകരവാദ പരിശീല ക്യാമ്പുകളില്‍ എസ്1 ഉദ്യോഗസ്ഥരെ കണ്ടതായും റിപ്പോര്‍ട്ടിലുണ്ട്. പ്രാദേശിക വേഷമണിഞ്ഞാണ് ഇത്തരക്കാര്‍ സാധാരണക്കാരുമായി ഇഴുകിച്ചേരാന്‍ ശ്രമിക്കുന്നുന്നതെന്നും സൂചനയുണ്ട്.

അതീവ രഹസ്യമായാണ് എസ്1 യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ തങ്ങളെ പരിശീലിപ്പിക്കാനെത്തുന്നത് എസ്1 യൂണിറ്റിലുള്ളവരാണെന്ന് ഭീകര സംഘടനകളിലെ പലര്‍ക്കും അറിയില്ല. ഇതിനകം തന്നെ നിരവധി ഭീകരവാദികള്‍ക്ക് എസ്1 പരിശീലനം നല്‍കിക്കഴിഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.