'ഇന്ത്യക്കെതിരെ യുദ്ധം ആഗ്രഹിക്കുന്ന റാഡിക്കലൈസ്ഡ് ഇസ്ലാമിസ്റ്റ്': പാക് സൈനിക മേധാവിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇമ്രാന്‍ ഖാന്റെ സഹോദരി

'ഇന്ത്യക്കെതിരെ യുദ്ധം ആഗ്രഹിക്കുന്ന റാഡിക്കലൈസ്ഡ് ഇസ്ലാമിസ്റ്റ്':  പാക് സൈനിക മേധാവിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇമ്രാന്‍ ഖാന്റെ സഹോദരി

ഇസ്ലമാബാദ്: ഇന്ത്യക്കെതിരെ യുദ്ധം ആഗ്രഹിക്കുന്ന റാഡിക്കലൈസ്ഡ് ഇസ്ലാമിസ്റ്റാണ് പാക് സൈനിക മേധാവി അസിം മുനീറെന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹോദരി അലീമ ഖാന്‍.

ഇമ്രാന്‍ ഖാന്‍ അയല്‍ രാജ്യവുമായി നല്ല ബന്ധത്തിന് ശ്രമിക്കുമ്പോള്‍ അസിം മുനീര്‍ ഇന്ത്യയുമായി യുദ്ധം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് സ്‌കൈ ന്യൂസിലെ 'ദി വേള്‍ഡ് വിത്ത് യല്‍ദ ഹക്കിം' എന്ന പരിപാടിയില്‍ പങ്കെടുത്ത് അലീമ പറഞ്ഞു.

പാകിസ്ഥാനിലെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സസ് (സി.ഡി.എഫ്) ആയ അസിം മുനീറിനെ 'റാഡിക്കലൈസ്ഡ് ഇസ്ലാമിസ്റ്റ്' എന്നും 'ഇസ്ലാമിക് കണ്‍സര്‍വേറ്റീവ്' എന്നുമാണ് അഭിമുഖത്തില്‍ അലീമ വിശേഷിപ്പിച്ചത്. മേയില്‍ ഇന്ത്യയുമായുണ്ടായ യുദ്ധത്തെക്കുറിച്ചുള്ള കാരണം ചോദിച്ചപ്പോഴായിരുന്നു അവരുടെ രൂക്ഷ പ്രതികരണം.

അതേസമയം സഹോദരന്‍ ഇമ്രാന്‍ ഖാനെ 'ശുദ്ധ ലിബറല്‍' എന്നാണ് അലീമ വിശേഷിപ്പിച്ചത്. 'ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍ വന്നപ്പോള്‍ അദേഹം ഇന്ത്യയുമായി ചങ്ങാത്തം കൂടാന്‍ ശ്രമിച്ചിരുന്നതായി നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ബിജെപിയുമായി പോലും ഇമ്രാന് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല.

എന്നാല്‍ ഈ റാഡിക്കല്‍ ഇസ്ലാമിസ്റ്റ് അസിം മുനീര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇന്ത്യയുമായി മാത്രമല്ല, ഇന്ത്യയുടെ സഖ്യകക്ഷികളുമായി പോലും യുദ്ധമുണ്ടാകുന്നതായിരിക്കും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുക'- അലീമ കുറ്റപ്പെടുത്തി.

ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന് ഒരു മുതല്‍ക്കൂട്ടാണെന്ന് പറഞ്ഞ അലീമ, അദേഹത്തിന്റെ ജയില്‍ മോചനത്തിനായി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തണമെന്നും അഭ്യര്‍ഥിച്ചു. ഒന്നിലധികം കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 2023 ഓഗസ്റ്റ് മുതല്‍ ജയിലിലാണ് പാകിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി സ്ഥാപകനും മുന്‍ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍.

റാവല്‍പിണ്ടിയിലെ അതീവ സുരക്ഷാ ജയിലാല അഡിയാല ജയിലിലാണ് അദ്ദേഹം ഇപ്പോള്‍ തടവില്‍ കഴിയുന്നത്. കഴിഞ്ഞ ഒരു മാസമായി ഇമ്രാന്‍ ഖാനെ കാണാന്‍ കുടുംബത്തെ അനുവദിക്കുന്നില്ല എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെ അദ്ദേഹം ജയിലില്‍ മരണപ്പെട്ടതായുള്ള അഭ്യൂഹങ്ങളും പരന്നിരുന്നു.

വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ചൊവ്വാഴ്ച, അദേഹത്തിന്റെ സഹോദരിമാരില്‍ ഒരാളായ ഡോ. ഉസ്മ ഖാന് ഇമ്രാനെ ജയിലില്‍ സന്ദര്‍ശിക്കാനുള്ള അനുമതി ലഭിച്ചു.

അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പുറത്തെത്തിയ ഉസ്മ ഖാന്‍, തന്റെ സഹോദരന്‍ ജയിലിനുള്ളില്‍ മാനസികമായി പീഡിപ്പിക്കപ്പെടുകയാണെന്ന് പറഞ്ഞിരുന്നു. അദേഹത്തെ ദിവസം മുഴുവന്‍ സെല്ലില്‍ പൂട്ടിയിരിക്കുകയാണ്. കുറച്ച് സമയത്തേക്ക് മാത്രമേ പുറത്തിറങ്ങാന്‍ കഴിയൂ. മാത്രമല്ല മറ്റൊരാളുമായി സംസാരിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നും ഡോ. ഉസ്മ ഖാന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.