ഓസ്ട്രേലിയൻ പ്രീമിയറുടെ ഭർത്താവ് മദ്യപിച്ച് കാറോടിച്ച് പിടിയിലായി ; ലൈസൻസ് റദ്ദാക്കി; പരസ്യമായി മാപ്പ് പറഞ്ഞ് പ്രീമിയർ

ഓസ്ട്രേലിയൻ പ്രീമിയറുടെ ഭർത്താവ് മദ്യപിച്ച് കാറോടിച്ച് പിടിയിലായി ; ലൈസൻസ് റദ്ദാക്കി; പരസ്യമായി മാപ്പ് പറഞ്ഞ് പ്രീമിയർ

മെൽബൺ: ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാന പ്രീമിയർ ജസീന്ത അലന്റെ ഭർത്താവ് യോറിക് പൈപ്പർ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിൽ. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ ബെൻഡിഗോയിൽ വെച്ചാണ് സംഭവം നടന്നത്. സംഭവത്തിൽ മാപ്പുപറഞ്ഞ പ്രീമിയർ, നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് വ്യക്തമാക്കി.

സാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിലേക്ക് പോകുന്നതിനിടെയാണ് പൈപ്പർ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു കാറുമായി ചെറിയ രീതിയിൽ കൂട്ടിയിടിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ രക്തത്തിലെ മദ്യത്തിന്റെ അളവ് 0.05 ശതമാനം എന്ന പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തുകയായിരുന്നു.

നിയമലംഘനത്തെ തുടർന്ന് കടുത്ത ശിക്ഷാനടപടികളാണ് അദേഹത്തിന് നേരിടേണ്ടി വന്നത്. യോറിക് പൈപ്പറിന്റെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കുകയും 611 ഡോളർ പിഴ ശിക്ഷയായി ചുമത്തുകയും ചെയ്തു,.
ലൈസൻസ് തിരികെ ലഭിച്ചാലും അടുത്ത ആറ് മാസത്തേക്ക് വാഹനത്തിൽ മദ്യത്തിന്റെ സാന്നിധ്യം പരിശോധിക്കുന്ന 'ഇന്റർലോക്ക്' ഉപകരണം ഘടിപ്പിക്കണമെന്നും നിർദേശം ഉണ്ട്.

സംഭവത്തിൽ താൻ അതീവ ലജ്ജിതയാണെന്ന് പ്രീമിയർ ജസീന്ത അലൻ പ്രതികരിച്ചു. തലേദിവസം രാത്രി നടന്ന മകന്റെ പതിനെട്ടാം ജന്മദിനാഘോഷത്തിനിടെ അദേഹം മദ്യപിച്ചിരുന്നതായും രാവിലെയാകുമ്പോഴേക്കും അതിന്റെ സ്വാധീനം കുറയുമെന്നാണ് കരുതിയതെന്നും അവർ വിശദീകരിച്ചു.

പശ്ചാത്താപമായി ദമ്പതികൾ ഒരു റോഡ് സുരക്ഷാ ചാരിറ്റി സംഘടനയ്ക്ക് 1,000 ഡോളർ സംഭാവനയായി നൽകി. പൈപ്പർ നടത്തിയ തെറ്റിന് പ്രീമിയർ എന്ന നിലയിൽ ജസീന്ത അലൻ മാധ്യമങ്ങളിലൂടെ മാപ്പ് ചോദിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.