വത്തിക്കാൻ: സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും പ്രതീക്ഷയുടെയും ആഘോഷമായ ക്രിസ്മസിനെ വരവേറ്റ് ലോകം. വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലിയോ പതിനാലാമൻ മാർപാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ലിയോ പതിനാലാമന്റെ ആദ്യ ക്രിസ്മസ് കൂടിയാണിത്. ഇരുനൂറിലേറെ അംഗങ്ങൾ അണിനിരക്കുന്ന ഗായകസംഘവും ചടങ്ങുകളും ഭാഗമായി.
ഉണ്ണി യേശുവിന്റെ ജനന പ്രഖ്യാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പിന്നീട് അൾത്താരയുടെ മുന്നിലുള്ള ബൈബിൾ പ്രതിഷ്ഠാ പീഠത്തിൽ പട്ടിൽ പൊതിഞ്ഞ് വെച്ചിരിക്കുന്ന ഉണ്ണിയേശു രൂപം മാർപാപ്പ അനാവരണം ചെയ്തു.
പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യമാണെന്ന് പാപ്പ പറഞ്ഞു. "അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണം. സഹായം വേണ്ടവനെ അവഗണിക്കുന്നത് ദൈവത്തെ അവഗണിക്കുന്നതിന് തുല്യമാണ്. യേശു ക്രിസ്തു എന്തുകൊണ്ടാണ് ഒരു കാലിത്തൊഴുത്തിൽ ജനിച്ചത് എന്ന് ഓർത്താൽ ദൈവം എല്ലായിടത്തും ഉണ്ടെന്ന് മനസിലാകും. കുടിയേറ്റക്കാരെയും പാവപ്പെട്ടവരെയും ചേർത്തു നിർത്തണം."- പാപ്പ പറഞ്ഞു.