ഉക്രെയ്‌നിന് സാന്ത്വനമായി ലിയോ മാർപാപ്പ; ശൈത്യകാലത്തെ അതിജീവിക്കാൻ വൻതോതിൽ സഹായമെത്തിച്ചു

ഉക്രെയ്‌നിന് സാന്ത്വനമായി ലിയോ മാർപാപ്പ; ശൈത്യകാലത്തെ അതിജീവിക്കാൻ വൻതോതിൽ സഹായമെത്തിച്ചു

വത്തിക്കാൻ സിറ്റി: റഷ്യ-ഉക്രെയ്ൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ കഠിനമായ ശൈത്യവും ദുരിതവും അനുഭവിക്കുന്ന ഉക്രെയ്‌നിലെ ജനതയ്ക്ക് സഹായഹസ്തവുമായി ലിയോ പതിനാലമൻ മാർപാപ്പ. വത്തിക്കാന്റെ ജീവകാരുണ്യ വിഭാഗമായ 'ഡിക്കാസ്റ്ററി ഫോർ ചാരിറ്റി' വഴിയാണ് ടൺ കണക്കിന് സഹായസാമഗ്രികൾ ഉക്രെയ്‌നിലേക്ക് അയച്ചത്.

യുദ്ധം തകർത്ത പ്രദേശങ്ങളിൽ വൈദ്യുതിയും ചൂടും ഉറപ്പാക്കുന്നതിനുള്ള ജനറേറ്ററുകൾ, ശൈത്യകാലത്തെ പ്രതിരോധിക്കാനുള്ള പ്രത്യേക വസ്ത്രങ്ങൾ, അവശ്യ മരുന്നുകൾ, ഭക്ഷണ സാധനങ്ങൾ എന്നിവയാണ് മാർപാപ്പയുടെ നിർദേശപ്രകാരം എത്തിച്ചിരിക്കുന്നത്. വത്തിക്കാനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതലയുള്ള കർദിനാൾ കോൺറാഡ് ക്രജേവ്സ്കി നേരിട്ടാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ക്രിസ്മസ് ആഘോഷങ്ങൾ ലളിതമാക്കണമെന്നും ആഘോഷങ്ങൾക്കായി ചിലവാക്കുന്ന തുക ഉക്രെയ്‌നിലെ പട്ടിണി അനുഭവിക്കുന്ന സഹോദരങ്ങൾക്കായി മാറ്റിവയ്ക്കണമെന്നും മാർപാപ്പ നേരത്തെ ലോകത്തോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് വത്തിക്കാനിൽ നിന്ന് നേരിട്ടുള്ള ഈ വലിയ സഹായം.

യുദ്ധം തുടങ്ങിയത് മുതൽ സമാധാനത്തിനായി തുടർച്ചയായി ഇടപെടലുകൾ നടത്തുന്ന മാർപാപ്പ ഉക്രെയ്‌നിലെ ജനതയുടെ വേദന തന്റെ ഹൃദയത്തോട് ചേർത്തുവെക്കുന്നുവെന്നും അവരെ തനിച്ചാക്കില്ലെന്നും പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. പോളണ്ട് അതിർത്തി വഴിയാണ് ഈ സഹായങ്ങൾ ഉക്രെയ്‌നിലെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.