വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ടാറ്റാ നഗർ-എറണാകുളം എക്സ്പ്രസിൻ്റെ ബോഗികൾക്ക് തീപിടിച്ച് ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു യലമഞ്ചലിയിൽ വെച്ച് ട്രെയിനിന് തീപിടിച്ചത്.
ട്രെയിനിലെ രണ്ട് കോച്ചുകളിലാണ് തീപിടിച്ചത്. തീപിടിക്കുന്ന സമയത്ത് കോച്ചുകളിലൊന്നിൽ 82 യാത്രക്കാരും രണ്ടാമത്തെ കോച്ചിൽ 76 യാത്രക്കാരുമാണുണ്ടായിരുന്നത്. ട്രെയിനിൻ്റെ B1 കോച്ചിലുണ്ടായിരുന്ന ചന്ദ്രശേഖർ സുന്ദരം എന്നയാളാണ് മരിച്ചത്.
തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റുമാർ ഉടൻ തന്നെ ട്രെയിൻ നിർത്തി. റെയിൽവെ ഉദ്യോഗസ്ഥർ അഗ്നിശമന സേനയെ വിവരമറിയിച്ചു. കനത്ത പുക പടർന്നതോടെ യാത്രക്കാർ കോച്ചുകളിൽ നിന്ന് പുറത്തേക്ക് ഓടി. ഫയർ എഞ്ചിനുകൾ എത്തുന്നതിനു മുമ്പ് രണ്ട് കോച്ചുകളും പൂർണമായും കത്തിനശിച്ചിരുന്നു.
രക്ഷാപ്രവർത്തനത്തിന് മുതിർന്ന റെയിൽവെ ഉദ്യോഗസ്ഥർ നേതൃത്വം നൽകി. തീപിടിച്ച രണ്ട് കോച്ചുകളും ട്രെയിനിൽ നിന്ന് വേർപെടുത്തി. യാത്രക്കാരെ ഉടനെ പുറത്തിറക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. യാത്രക്കാർ സുരക്ഷിതരാണെന്ന് ദക്ഷിണ മേഖലാ റെയിൽവേ അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. സമഗ്രമായ അന്വേഷണം നടത്തുമെന്ന് റെയിൽവെ അറിയിച്ചു.