ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ഉന്നാവ് ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടല്‍. മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.
ഉന്നാവ് ബലാല്‍സംഗ കേസില്‍ പ്രതിയായ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയതോടെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.
ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് കൂടുതല്‍ വാദത്തിലേക്ക് കടക്കാമെന്നാണ് സുപ്രീ കോടതി അറിയിച്ചിരിക്കുന്നത്. അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്.
ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയും കുടുംബവും ഡല്‍ഹിയില്‍ പരസ്യമായി പ്രതിഷേധിച്ചിരുന്നു. വിചാരണക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരെ അതിജീവിത ഇന്നലെ ജന്തര്‍മന്തറില്‍ എത്തിയാണ് പ്രതിഷേധിച്ചത്. കേസില്‍ സെന്‍ഗാറുമായി സിബിഐ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചെന്നായിരുന്നു അതിജീവിതയുടെ ആരോപണം.
കോടതി നടപടികളില്‍ ഉദ്യോഗസ്ഥര്‍ മനപൂര്‍വം വീഴ്ചവരുത്തിയെന്നും മൊഴിയില്‍ കൃത്രിമത്വം കാട്ടിയെന്നും അതിജീവിത ആരോപിച്ചിരുന്നു. പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ അതിജീവിതയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വലിയ പ്രതിഷേധം ഡല്‍ഹിയില്‍ അരങ്ങേറിയതോടെ സിബിഐ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. സിബിഐ നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ സുപ്രീം കോടതി സ്റ്റേ നടപടിയിലൂടെ കേസില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയത്..
സിബിഐയുടെ വാദങ്ങളാണ് പ്രധാനമായും ഇന്ന് കോടതി കേട്ടത്. സാധാരണ ഇത്തരം കേസുകളില്‍ ജാമ്യം നല്‍കിയാല്‍ റദ്ദാക്കാറില്ല. എന്നാല്‍ ഉന്നാവ് ബലാത്സംഗ കേസില്‍ സാഹചര്യം ഗുരുതരമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കേസില്‍ അതിജീവിതയെ സംരക്ഷിക്കുന്നതും ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതും അഭിഭാഷകയായ യോഗിത ആണ്.
ഉന്നാവോ കേസില്‍ 16 വയസുകാരി പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുക മാത്രമല്ല പ്രതി ചെയ്തത്. ബിജെപി എംഎല്‍എയായിരുന്ന തന്റെ സ്വാധീനം ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കുംടുംബത്തെ ഇല്ലായ്മ ചെയ്യാനും ശ്രമിച്ചിരുന്നു.
അതിജീവിതയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസിലും 10 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതിയ്ക്കാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇളവെന്നതാണ് രാജ്യ തലസ്ഥാനത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്.
2017 ല്‍ ഉത്തര്‍പ്രദേശിലെ ഉന്നാവോ മേഖലയില്‍ അന്ന് ബിജെപി നേതാവും എംഎല്‍എയുമായിരുന്ന കുല്‍ദീപ് സിങ് സെന്‍ഗാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി കേസ് കൊടുത്തതിന് പിന്നാലെ കൊലപാതക ശ്രമവും നടന്നിരുന്നു.
റായ്ബറേലിയിലുണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതര പരിക്കേറ്റിരുന്നു. പെണ്‍കുട്ടിയുടെ അഭിഭാഷകനും ബന്ധുക്കളും വാഹനത്തില്‍ ഉണ്ടായിരുന്നു. അതിജീവിതയുടെ രണ്ട് ബന്ധുക്കള്‍ അപകടത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. അപകടവുമായി ബന്ധപ്പെട്ട് സെന്‍ഗാറിനും കൂട്ടാളികള്‍ക്കും എതിരെ പൊലീസ് കേസെടുത്തിരുന്നു.
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് 2018 ഏപ്രിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചതിന് പിന്നിലും ബിജെപി മുന്‍ എംഎല്‍എയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതക കേസില്‍ കുല്‍ദീപ് സിങ് അടക്കം ഏഴ് പ്രതികള്‍ക്കും 10 വര്‍ഷം തടവാണ് വിചാരണ കോടതി വിധിച്ചത്. കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സെന്‍ഗാറും കേസില്‍ പ്രതിയാണ്.