ലക്ഷ്യം സ്വദേശികള്‍ക്ക് മുന്‍ഗണന ഉറപ്പാക്കല്‍: പ്രവാസി തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസില്‍ വര്‍ധനവ് പ്രഖ്യാപിച്ച് ബഹ്റിന്‍

ലക്ഷ്യം സ്വദേശികള്‍ക്ക് മുന്‍ഗണന ഉറപ്പാക്കല്‍: പ്രവാസി തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസില്‍ വര്‍ധനവ് പ്രഖ്യാപിച്ച് ബഹ്റിന്‍

തീരുമാനം 2026 ജനുവരി മുതല്‍ പ്രാബല്യത്തില്‍

മനാമ: പ്രവാസി തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് (തൊഴില്‍ വിസ) ഫീസില്‍ വര്‍ധനവ് പ്രഖ്യാപിച്ച് ബഹ്റിന്‍. തൊഴില്‍ വിപണിയില്‍ ബഹ്റിന്‍ പൗരന്മാര്‍ക്ക് മുന്‍ഗണന ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഫീസ് വര്‍ധന. കാബിനറ്റ് യോഗത്തിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബഹ്റിന്‍ തൊഴില്‍ നിയമകാര്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

സ്വദേശികളുടെ തൊഴില്‍ അവസരങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു. 2026 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന തീരുമാനം അടുത്ത നാല് വര്‍ഷം കൊണ്ട് പൂര്‍ണമായി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ വര്‍ഷവും ക്രമാനുഗതമായി ഫീസ് കൂട്ടി 2029 ഓടെയാണ് വര്‍ധനവ് പൂര്‍ണമായും നടപ്പില്‍ വരുത്തുക. ഫീസ് വര്‍ധനവ് ഗാര്‍ഹിക തൊഴിലാളികള്‍ ഒഴികെയുള്ള എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും ബാധകമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

നിലവില്‍ വിദേശ തൊഴിലാളികള്‍ക്ക് ബഹ്റിനില്‍ ഈടാക്കുന്ന വര്‍ക്ക് പെര്‍മിറ്റ് ഫീസ് 100 ബഹ്റിന്‍ ദിനാറാണ്. ഇത് 2026 ല്‍ 105 ദിനാറായും 2027 ല്‍ 111 ദിനാറായും 2028 ല്‍ 118 ദിനാറായും 2029 ല്‍ 125 ദിനാറായും ഉയര്‍ത്തും.

കൂടാതെ എല്ലാ മാസവും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് (LMRA) അടക്കേണ്ട ഫീസിലും ആനുപാതിക വര്‍ധനവ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ഇതോടൊപ്പം പ്രവാസികളുടെ വാര്‍ഷിക മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഫീസിലും വര്‍ധനവ് വരുത്തും. നിലവില്‍ 72 ദിനാറാണ് പ്രവാസികളുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഫീസ്. അത് 2026 ല്‍ 90 ദിനാറായും 2027 ല്‍ 108 ദിനാറായും 2028 ല്‍ 126 ദിനാറായും 2029 ല്‍ 144 ദിനാറായും ഉയര്‍ത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.