ഇന്ത്യ ലോകത്തെ നാലാമത്തെ സമ്പദ് വ്യവസ്ഥ; അടുത്ത ലക്ഷ്യം ജര്‍മ്മനിയെന്ന് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യ ലോകത്തെ നാലാമത്തെ സമ്പദ് വ്യവസ്ഥ; അടുത്ത ലക്ഷ്യം ജര്‍മ്മനിയെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ജപ്പാനെ പിന്നിലാക്കി ഇന്ത്യ ലോകത്തെ നാലാമത്തെ സമ്പദ് വ്യവസ്ഥയായി മാറിയെന്ന് കേന്ദ്ര സര്‍ക്കാര്‍. 4.18 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ് വ്യവസ്ഥയായാണ് ഇന്ത്യ വളര്‍ന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2030 ഓടെ ജര്‍മ്മനിയെ മറികടന്ന് മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുക എന്നതാണ് ലക്ഷ്യമെന്നും കേന്ദ്രം വ്യക്തമാക്കി.

2025-26 ലെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 8.2 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. ആദ്യ പാദത്തില്‍ 7.8 ശതമാനമായിരുന്നു വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ രേഖപ്പെടുത്തിയ 7.4 ശതമാനത്തില്‍ നിന്നുമാണ് എട്ട് കടന്നുള്ള വളര്‍ച്ചാ നിരക്ക്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 7.3 ലക്ഷം കോടി ഡോളറായി വളര്‍ന്ന് ജര്‍മ്മനിയെ മറികടക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അമേരിക്കയും ചൈനയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

ഉപഭോഗം വര്‍ധിച്ചത് അടക്കമുള്ള ഘടകങ്ങളാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ സഹായിച്ചതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2047 ഓടേ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.