ഇന്‍ഡോര്‍ മലിനജല ദുരന്തം: കുടിവെള്ളത്തില്‍ മാരക ബാക്ടീരിയകളുടെ സാന്നിധ്യം; 210 പേര്‍ ഇപ്പോഴും ചികിത്സയില്‍

ഇന്‍ഡോര്‍ മലിനജല ദുരന്തം: കുടിവെള്ളത്തില്‍ മാരക ബാക്ടീരിയകളുടെ സാന്നിധ്യം; 210 പേര്‍ ഇപ്പോഴും ചികിത്സയില്‍

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കുടിവെള്ളത്തില്‍ മലിനജലം കലര്‍ന്നുണ്ടായ ദുരന്തത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആരോഗ്യവകുപ്പ്. ഭഗിരഥ്പുര മേഖലയില്‍ വിതരണം ചെയ്ത കുടിവെള്ളത്തില്‍ നടത്തിയ പരിശോധനയില്‍ മരണകാരണമായേക്കാവുന്ന അതിമാരകമായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. ഇ-കോളി, സാല്‍മൊണല്ല, വിബ്രിയോ കോളറ എന്നി ബാക്ടീരിയകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

കുട്ടികള്‍ക്കും പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും ഇവയുടെ സാന്നിധ്യം ജീവന് തന്നെ ഭീഷണി ആയേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. പ്രദേശത്തെ പൊലീസ് ഔട്ട്‌പോസ്റ്റിലെ സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള മാലിന്യം കുടിവെള്ള പൈപ്പ്‌ലൈനിലേക്ക് ചോര്‍ന്നതാണ് വന്‍ ദുരന്തത്തിന് ഇടയാക്കിയത്. പൈപ്പിലെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും അത് പരിഹരിക്കുന്നതില്‍ അധികൃതര്‍ വരുത്തിയ വീഴ്ചയാണ് സ്ഥിതി വഷളാക്കിയത്. നിലവില്‍ 210 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇതില്‍ 32 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കുടിവെള്ള പരിശോധന നടത്തുന്നതിലും രോഗികള്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിലും വലിയ കാലതാമസമുണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.