"സമാധാനം ആയുധങ്ങളിലൂടെയല്ല, സ്നേഹത്തിലൂടെ"; മ്യാന്മറിൽ സമാധാനത്തിന്റെ വിത്തുപാകി കർദിനാൾ ചാൾസ് ബോ


യാങ്കോൺ: യുദ്ധവും ആഭ്യന്തര കലഹങ്ങളും തകർത്തെറിഞ്ഞ മ്യാന്മറിൽ സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി മ്യാന്മർ കത്തോലിക്കാ ബിഷപ്പ് പ്രസിഡന്റ് കർദിനാൾ ചാൾസ് മൗങ് ബോ. യുദ്ധവും ഭീകരതയും അസമത്വവും ജനങ്ങളുടെ പ്രത്യാശ കെടുത്തിയിട്ടുണ്ടെങ്കിലും മനുഷ്യരാശിയുടെ ഏറ്റവും വലിയ ആവശ്യം സമാധാനമാണെന്ന് കർദിനാൾ ഓർമ്മിപ്പിച്ചു.

"നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ എന്ന ക്രിസ്തുവിന്റെ വചനം ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണ്. ഉണ്ണീശോ വാഗ്ദാനം ചെയ്യുന്ന സമാധാനം തകർന്ന മനസുകളെ ചേർത്തുപിടിക്കാൻ സഹായിക്കും. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സമാധാനം ആയുധങ്ങളില്ലാത്ത സമാധാനമാണ്. അക്രമത്തിന്റെ പാത സ്വീകരിക്കാതെ തന്നെ രാഷ്ട്രീയവും സാമൂഹികവുമായ പരിവർത്തനം കൊണ്ടുവരാൻ സാധിക്കുമെന്ന് യേശു തന്റെ ജീവിതത്തിലൂടെ കാണിച്ചു തന്നു," കർദിനാൾ ബോ വ്യക്തമാക്കി.

മ്യാന്മറിലെ നിലവിലെ കടുത്ത സംഘർഷങ്ങളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങളെയും മുൻനിർത്തിയായിരുന്നു കർദിനാളിന്റെ വാക്കുകൾ. തോക്കുകൾക്കും ബോംബുകൾക്കും പകരം സ്നേഹത്തിന്റെയും സംവാദത്തിന്റെയും വഴി തിരഞ്ഞെടുക്കാൻ ഭരണാധികാരികളോടും സായുധ ഗ്രൂപ്പുകളോടും അദേഹം അഭ്യർത്ഥിച്ചു.

സമാധാനത്തിനായുള്ള ഈ ആഹ്വാനം ദുരിതമനുഭവിക്കുന്ന മ്യാന്മർ ജനതയ്ക്ക് വലിയ ആശ്വാസമാണ് പകരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.