പാകിസ്ഥാനില്‍ നിന്ന് ലഷ്‌കറെ തൊയ്ബ ഭീകരര്‍ നുഴഞ്ഞുകയറി; കഠ്‌വ വനമേഖല വളഞ്ഞ് സുരക്ഷാ സേന

പാകിസ്ഥാനില്‍ നിന്ന് ലഷ്‌കറെ തൊയ്ബ ഭീകരര്‍ നുഴഞ്ഞുകയറി; കഠ്‌വ വനമേഖല വളഞ്ഞ് സുരക്ഷാ സേന

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കഠ്‌വയിലെ കാഹോഗ് ഗ്രാമത്തില്‍ ഒളിച്ചിരിക്കുന്ന ലഷ്‌കറെ തൊയ്ബ ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കി സുരക്ഷാ സേന. പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറിയ മൂന്ന് ലഷ്‌കറെ തൊയ്ബ ഭീകരര്‍ ഈ മേഖലയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യത്തിന്റെ നീക്കം.

ഇന്നലെ വൈകുന്നേരം നാലോടെയാണ് സുരക്ഷാ സേനയുടെ എസ്.ഒ.ജി (SOG) വിഭാഗം ഭീകരരെ ആദ്യമായി കണ്ടെത്തിയത്. സുരക്ഷാ സേനയെ കണ്ട ഭീകരര്‍ വെടിയുതിര്‍ക്കുകയും സൈന്യം തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം അര്‍ധരാത്രിയോടെ വീണ്ടും ഒരു ഏറ്റുമുട്ടല്‍ നടന്നതായും ഭീകരര്‍ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഭീകരരെ കണ്ടെത്താനായി സി.ആര്‍.പി.എഫ് ഉള്‍പ്പെടെയുള്ള കൂടുതല്‍ സേനാംഗങ്ങളെ ഇന്ന് രാവിലെയോടെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. നിലവില്‍ നേരിട്ടുള്ള ഏറ്റുമുട്ടല്‍ നടക്കുന്നില്ലെങ്കിലും വനമേഖല പൂര്‍ണമായും വളഞ്ഞ് തിരച്ചില്‍ തുടരുകയാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്ന വനമേഖലയില്‍ സുരക്ഷാ വിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഏത് നിമിഷവും വീണ്ടും ഏറ്റുമുട്ടലിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.