ചില വിഷയങ്ങളില്‍ ചര്‍ച്ച തുടരുന്നു; ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിട്ടേക്കും

ചില വിഷയങ്ങളില്‍ ചര്‍ച്ച തുടരുന്നു; ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള  വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിട്ടേക്കും

മുംബൈ: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറില്‍ ചില വിഷയങ്ങളില്‍ കൂടി സമവായം കണ്ടെത്തിയാല്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ച പൂര്‍ത്തിയാകും. യൂറോപ്യന്‍ യൂണിയന്റെ ഉന്നതതല സംഘം ജനുവരി അവസാനം ഇന്ത്യയിലെത്തി കരാറില്‍ ഒപ്പിടുമെന്നാണ് സൂചന.

24 സുപ്രധാന നയങ്ങളിലാണ് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ വ്യാപാര കരാര്‍ ചര്‍ച്ച നടക്കുന്നതെന്നും ഇതില്‍ 20 മേഖലകളില്‍ തീരുമാനമായതായും വാണിജ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു. ചില വിഷയങ്ങളില്‍ ചര്‍ച്ച തുടരുകയാണെന്നും അദേഹം പറഞ്ഞു. ദിവസവും കൂടിക്കാഴ്ച നടത്തുന്നുണ്ട്.

യൂറോപ്യന്‍ യൂണിയന്റെ ഉന്നതതല സംഘം ഇന്ത്യയിലെത്തുന്നതിന് മുമ്പ് ചര്‍ച്ച പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണെന്നും അദേഹം വ്യക്തമാക്കി. ഇരു വിഭാഗത്തിനും വൈകാരികമായ കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഇറക്കുമതി വിഷയം സ്വതന്ത്ര വ്യാപാര കരാറില്‍ നിന്ന് മാറ്റി നിര്‍ത്തിയതായും അഗര്‍വാള്‍ പറഞ്ഞു.

കരാറില്‍നിന്ന് കാര്‍ഷിക മേഖലയെ മാറ്റി നിര്‍ത്തിയെന്ന യൂറോപ്യന്‍ യൂണിയന്‍ വ്യാപാര വിഭാഗം ഡയറക്ടര്‍ ജനറല്‍ സബിന്‍ വെയന്‍ഡിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വാണിജ്യ മന്ത്രാലയം സെക്രട്ടറി.

യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ ലൂയിസ് സാന്റോസ് ഡകോസ്റ്റ, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ദെര്‍ ലെയന്‍ തുടങ്ങിയവരാണ് ജനുവരി 25 മുതല്‍ 27 വരെ ഇന്ത്യ സന്ദര്‍ശിക്കുന്ന ഉന്നതതല സംഘത്തിലുണ്ടാകുക. ഇവരായിരിക്കും ഈ വര്‍ഷത്തെ റിപബ്ലിക് ദിന ആഘോഷങ്ങളിലെ മുഖ്യ അതിഥികള്‍.

സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാക്കാന്‍ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ കഴിഞ്ഞ ആഴ്ച ബ്രസല്‍സ് സന്ദര്‍ശിച്ച് യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കമ്മിഷണര്‍ മരോസ് സെവ്‌കോവിച്ചുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

നിലവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യൂറോപ്യന്‍ യൂണിയനുമായി 2022 ജൂലൈ മുതല്‍ വ്യാപാര ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതിനകം 14 ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ 90.7 ബില്ല്യന്‍ ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. ഇന്ത്യ 51 ബില്ല്യന്‍ ഡോളറിന്റെ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുമ്പോള്‍ യൂറോപ്യന്‍ യൂനിയന്‍ 39.7 ബില്ല്യന്‍ ഡോളറിന്റെ ഇറക്കുമതി നടത്തുന്നുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.