വാഷിങ്ടൺ: അമേരിക്ക ഇറാനിൽ ആക്രമണം നടത്തുമെന്ന സൂചനകൾക്ക് പിന്നാലെ ഇറാൻ 800 വധശിക്ഷകൾ നിർത്തിവച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്ന് വ്യക്തമാക്കിയ ട്രംപ് ആ മികച്ച തീരുമാനത്തെ അഭിനന്ദിക്കുന്നതായും അറിയിച്ചു.
ഫ്ലോറിഡയിലെ മാർ-എ-ലാഗോ എസ്റ്റേറ്റിലേക്ക് പോകുന്നതിനുമുമ്പ് വൈറ്റ് ഹൗസ് സൗത്ത് ലോണിൽ മാധ്യമ പ്രവർത്തകരോട് സംസാരിച്ച വേളയിലായിരുന്നു ട്രംപ് ഇറാന്റെ തീരുമാനത്തെ അഭിനന്ദിച്ചത്.
“ഇറാൻ 800 ലധികം പേരുടെ തൂക്കിലേറ്റൽ റദ്ദാക്കി. അവർ ഇന്നലെ 800 ലധികം പേരെ തൂക്കിലേറ്റാൻ പോകുകയായിരുന്നു, അവർ അത് റദ്ദാക്കിയ വസ്തുതയെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു, ഇറാനിലെ സ്ഥിതിഗതികൾ ഇപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്” എന്നും ട്രംപ് പറഞ്ഞു.
അതേസമയം വർധിച്ച് വരുന്ന സംഘർഷങ്ങൾ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമോ എന്ന ആശങ്ക മേഖലയിലെ സഖ്യകക്ഷികൾക്കിടയിൽ വർധിച്ചു. അമേരിക്കയുടെ സൈനിക നടപടികൾ ഇറാനിൽ ഉണ്ടാകാതിരിക്കാൻ സൗദി അറേബ്യ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങൾ രംഗത്തുണ്ട്. മേഖലയിൽ ഗുരുതരമായ തിരിച്ചടികൾ ഉണ്ടാകുമെന്ന ഭയം ഈ രാജ്യങ്ങൾ പങ്കുവെച്ചു.