ഗാസാ: തെക്കന്‍ ഗാസയിലെ ഡസന്‍ കണക്കിന് പാലസ്തീന്‍ കുടുംബങ്ങളോട് ഉടനടി ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേല്‍ സൈന്യം. കിഴക്കന്‍ ഖാന്‍ യൂനിസ് ഗവര്‍ണറേറ്റിലെ ബാനി സുഹൈല മേഖലയിലുള്ളവരെയാണ് സൈന്യം ഒഴിപ്പിക്കുന്നത്. 2025 ഒക്ടോബര്‍ 10 ന് ഹമാസുമായി വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ശേഷം ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആദ്യ നിര്‍ബന്ധിത ഒഴിപ്പിക്കലാണിത്.
ഒഴിഞ്ഞ് പോകാനുള്ള ഉത്തരവ് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) തിങ്കളാഴ്ച വ്യോമ മാര്‍ഗം ലഘു ലേഘകളായി വിതരണം ചെയ്യുകയായിരുന്നു. ഈ മേഖല ഐഡിഎഫ് നിയന്ത്രണത്തിലാണെന്നും അടിയന്തരമായി ഒഴിഞ്ഞുപോകണം എന്നുമാണ് നിര്‍ദേശം. 70 കുടുംബങ്ങളിലായി ഏതാണ്ട് 3000 പാലസ്തീന്‍കാര്‍ ഇവിടെ പാര്‍ക്കുന്നുണ്ട്. രണ്ട് വര്‍ഷത്തെ ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ വീടുള്‍പ്പെടെ തകര്‍ന്ന് അഭയാര്‍ഥി ക്യാമ്പുകളില്‍ പാര്‍ക്കുന്നവരാണ് ഇവരില്‍ അധികവും.
സുസ്ഥിര വെടിനിര്‍ത്തല്‍, ഗാസയുടെ പുനര്‍ നിര്‍മാണം, ഹമാസിന്റെ നിരായുധീകരണം തുടങ്ങിയവ നടപ്പാക്കാന്‍ ലക്ഷ്യമിട്ട് യു.എസ് 'ബോര്‍ഡ് ഓഫ് പീസ്' എന്ന കൂട്ടായ്മ സ്ഥാപിക്കുകയും അതിലേയ്ക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇസ്രയേലിന്റെ ഒഴിപ്പിക്കല്‍ നടപടി. അതേസമയം ബോര്‍ഡ് ഓഫ് പീസിനെ ഇസ്രയേല്‍ അംഗീകരിച്ചിട്ടില്ല.
യു.എസ് നിര്‍ദേശിച്ച 20 ഇന സമാധാന പദ്ധതി പ്രകാരമാണ് ഒക്ടോബര്‍ പത്തിന് ആദ്യഘട്ട വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. അതിന് ശേഷം കരാര്‍ വ്യവസ്ഥ പ്രകാരം ബന്ദികളെ ഹമാസും പാലസ്തീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചിരുന്നു.