ബംഗ്ലാദേശില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട യുവാവിനെ ജീവനോടെ ചുട്ടുകൊന്നു

ബംഗ്ലാദേശില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട യുവാവിനെ ജീവനോടെ ചുട്ടുകൊന്നു

ധാക്ക: ഹൈന്ദവ സമുദായം അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം തുടരുന്ന ബംഗ്ലാദേശില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. കുമില്ല സ്വദേശിയായ ചഞ്ചല്‍ ചന്ദ്ര(23) യാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ അജ്ഞാതര്‍ ജീവനോടെ ചുട്ടു കൊല്ലുകയായിരുന്നു. നര്‍സിങ്ഡി എന്ന ജില്ലയിലാണ് സംഭവം.

ഖനാബാരി മോസ്‌ക് മാര്‍ക്കറ്റ് ഏരിയയിലെ ഗാരേജിലാണ് ചഞ്ചല്‍ ചന്ദ്ര ജോലി ചെയ്തിരുന്നത്. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തി ഉറങ്ങാന്‍ പോയ യുവാവിനെയാണ് അക്രമികള്‍ സംഘം ചേര്‍ന്ന്് ആക്രമിച്ചത്. ഗാരേജിന് തീയിട്ടതോടെ ഉള്ളില്‍ അകപ്പെട്ടു പോയ യുവാവ് പൊള്ളലേറ്റ് മരിക്കുകയായിരുന്നു.

ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നു നാട്ടുകാരും ദൃക്സാക്ഷികളും പറഞ്ഞു. ഗാരേജിന് തീയിടുന്നത് സമീപത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും അക്രമികളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

കുമില്ല ജില്ലയിലെ ലക്ഷ്മിപൂര്‍ ഗ്രാമത്തിലെ പരേതരായ ഖോകോണ്‍ ചന്ദ്ര ഭൗമിക്കിന്റെയും പ്രമിത റാണി ഭൗമിക്കിന്റെയും മകനാണ് ചഞ്ചല്‍ ചന്ദ്ര. പിതാവിന്റെ മരണശേഷം രോഗിയായ അമ്മയെയും വികലാംഗനായ ജ്യേഷ്ഠനെയും സഹോദരനെയും നോക്കിയിരുന്നത് ചഞ്ചല്‍ ചന്ദ്രയായിരുന്നു.

കഴിഞ്ഞ ആറ് വര്‍ഷമായി അദേഹം റൂബല്‍ മിയയുടെ ഗാരേജില്‍ ജോലി ചെയ്തു വരികയായിരുന്നു. ജോലിയുടെ ഭാഗമായി ഇയാള്‍ നര്‍സിങ്ഡിയിലാണ് താമസിച്ചിരുന്നത്. ചഞ്ചലിന് ആരുമായും വ്യക്തിപരമായ വൈരാഗ്യം ഉണ്ടായിരുന്നില്ലയെന്നും പൊതുവെ ശാന്തനായിരുന്നുവെന്നും യുവാവിന്റെ കുടുംബം വെളിപ്പെടുത്തി.

ബംഗ്ലാദേശില്‍ ഇത്തരം സംഭവങ്ങള്‍ പതിവായതോടെ ന്യൂനപക്ഷ സംഘടനകള്‍ സംഭവത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തി. കൊലപാതകത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികള്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്നും ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി മനീന്ദ്ര കുമാര്‍ നാഥ് ആവശ്യപ്പെട്ടു.

ഹിന്ദു ന്യൂനപക്ഷ സമൂഹം നിരന്തരമായ ഭയത്തിലാണ് ജീവിക്കുന്നതെന്നും ബംഗ്ലാദേശ് ഹിന്ദു യൂത്ത് ഗ്രാന്‍ഡ് അലയന്‍സ് പ്രസിഡന്റ് പ്രദീപ് കാന്തി ഡേ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 2022 ലെ സെന്‍സസ് പ്രകാരം ഏകദേശം 1.31 കോടി ഹിന്ദുക്കള്‍ ബംഗ്ലാദേശില്‍ താമസിക്കുന്നതായാണ് കണക്ക്. ജനസംഖ്യയുടെ 7.95 ശതമാനമാണ് ഇത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.